അത്താഴവിരുന്നിനിടെ ചര്‍ച്ച; മോദിയും ഷീ ജിന്‍പിങ്ങും ഒരുമണിക്കൂറോളം സംസാരിച്ചു
നാളെ രാവിലെ ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ച ഇരുനേതാക്കളും നടത്തും.
മഹാബലിപുരം: അത്താഴവിരുന്നിനിടെ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും ഒരുമണിക്കൂറിലധികം ചര്‍ച്ച നടത്തി. മുന്‍കൂട്ടി നിശ്ചയിക്കാത്ത ചര്‍ച്ചയായിരുന്നു നടന്നത്. നാളെ രാവിലെ ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ച ഇരുനേതാക്കളും നടത്തും. സംയുക്ത പ്രഖ്യാപനം ഉണ്ടാവില്ലെന്നാണ് ഇതുവരെ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. രണ്ട് രാജ്യങ്ങളും ഇതിന് പിന്നാലെ പ്രത്യേകം വാര്‍ത്താകുറിപ്പ് പുറത്തിറക്കാനാണ് സാധ്യത. ജമ്മുകശ്മീര്‍ വിഷയത്തില്‍ എന്ത് ചര്‍ച്ച നടന്നു എന്ന കാര്യം വ്യക്തമാകും.
വ്യാപര രംഗത്ത് സഹകരണം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങിയവ രണ്ട് നേതാക്കളും അനൗപചാരിക ഉച്ചകോടിയില്‍ തീരുമാനിക്കാനാണ് സാധ്യത. ജമ്മുകശ്മീര്‍ വിഷയത്തില്‍ കടുത്ത ഭിന്നതയാണ് ഒരുമാസത്തിന് മുമ്പ് ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ ഉടലെടുത്തിരുന്നത്. എന്നാല്‍ വലിയ സൗഹൃദത്തിന്‍റെ അന്തരീക്ഷത്തിലാണ് ഇന്നത്തെ ഉച്ചകോടിയുടെ തുടക്കം. തമിഴ് പരമ്പരാഗത വേഷത്തിലെത്തിയായിരുന്നു ചൈനീസ് പ്രസിഡന്‍റിനെ പ്രധാനമന്ത്രി സ്വീകരിച്ചത്. പൈതൃക സ്മാരകങ്ങള്‍ പിന്നീട് രണ്ടുപേരും നടന്ന് കാണുകയും ചെയ്തിരുന്നു.
അതേസമയം പാക് കേന്ദ്രീകൃത ഭീകരവാദം പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മോദി, ഷീ ജിന്‍പിങ്ങ് കൂടിക്കാഴ്ചയില്‍ സാമ്പത്തിക, വ്യാപാര സഹകരണം ചർച്ചയായെന്നും കൂടാതെ മതമൗലികവാദവും ഭീകരവാദവും ഒന്നിച്ചെതിർക്കണമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.