യാസ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രി നാളെ ബംഗാളും ഒഡീഷയും സന്ദർശിക്കും
ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടം പ്രധാനമന്ത്രി വിലയിരുത്തും. ഭുവനേശ്വറിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും.
ദില്ലി: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളിലും ഒഡീഷയിലും നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തും. ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടം അദ്ദേഹം വിലയിരുത്തും. ഭുവനേശ്വറിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. അതേസമയം, ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു.
ഏറ്റവും അധികം ദുരിതമുണ്ടായ പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും. പിന്നീട് ബംഗാളിലെത്തുന്ന അദ്ദേഹം അവിടെയുണ്ടായ നാശനഷ്ടവും വിലയിരുത്തും. ഒഡീഷയിലും ബംഗാളിലും ഒരു കോടിയിലധികം പേരെ ചുഴലിക്കാറ്റ് ബാധിച്ചതായിട്ടാണ് സർക്കാർ കണക്ക്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭ പിന്തുണ അറിയിച്ചു.