ജലനിരപ്പ് 206 മീറ്ററെത്തിയാൽ ഉടൻ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങും.

ദില്ലി: യമുന നദിയിൽ പ്രളയ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളിൽ നദിയിലെ ജലനിരപ്പ് അപകട പരിധിക്ക് മുകളിലെത്തുമെന്നാണ് ദില്ലി സർക്കാരിന്‍റെ അറിയിപ്പ്. ആഗസ്റ്റ് 19ന് പുലർച്ചെ രണ്ട് മണിയോടെ അപകട നിലയായ 206 മീറ്ററിനു മുകളിൽ ജല നിരപ്പ് എത്തിയേക്കുമെന്നാണ് ഇറിഗേഷൻ ആൻഡ് ഫ്ലഡ് കൺട്രോൾ ഡിപ്പാർട്മെന്‍റിന്‍റെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

ഹത്നികുണ്ഡിൽ നിന്ന് വൻതോതിൽ ജലം ഒഴുക്കിയതിനെ തുടർന്ന് യമുനയിലെ ജല നിരപ്പ് അതിവേഗം ഉയരുകയാണ്. 1.76 ലക്ഷം ക്യുസെക്സ് ജലമാണ് ഡാമിൽ നിന്ന് വൈകിട്ട് 4 മണിയോടെ ഒഴുക്കി വിട്ടത്. ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതിനാൽ മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശമുണ്ട്.

ഹത്നികുണ്ഡിൽ നിന്ന് മണിക്കൂറിൽ 38,897 ക്യുസെക്സ് എന്ന തോതിലാണ് ജലം തുറന്നു വിട്ടത്. അതേ സമയം വാസിരാബാദിൽ നിന്ന് മണിക്കൂറിൽ 45,620 ക്യുസെക്സ് എന്ന നിലയിലും വെള്ളം തുറന്നുവിട്ടു. ജലനിരപ്പ് 206 മീറ്ററെത്തിയാൽ ഉടൻ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങും.