Asianet News MalayalamAsianet News Malayalam

‘ഒരു വട്ടം കൂടി’; പാർലമെന്‍റ് സെൻട്രൽ ഹാൾ സന്ദർശിച്ച് യെച്ചൂരിയും ബാലഗോപാലും രാജീവും...

ഇന്നു മൂന്നു പേർക്കും പാർലമെൻറിലേക്കുള്ള മടക്കത്തിന്‍റെ ദിനമായിരുന്നു. സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി പ്രവർത്തിക്കുമ്പോൾ ബാലഗോപാലും രാജീവും ഇന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. കേരളത്തിൽ ധനം, വ്യവസായം എന്നീ പ്രധാന വകുപ്പുകളുടെ മന്ത്രിമാരും. 

yechury p rajeev kn balagopal visit parliament house again
Author
New Delhi, First Published Aug 1, 2022, 6:41 PM IST

പാർലമെൻറ് അംഗങ്ങൾ എന്ന നിലയ്ക്ക് പ്രകടിപ്പിച്ച മികവാണ് കെഎൻ ബാലഗോപാലിനും പി രാജീവിനും പിന്നീട് പാർട്ടിയിലും സർക്കാരിലും കൂടുതൽ ഉത്തരവാദിത്തങ്ങൾ കിട്ടാൻ സഹായകരമായത്. രണ്ടു പേരുടെയും പ്രവർത്തനം ദേശീയ തലത്തിൽ ശ്രദ്ധ നേടി. ജിഎസ്ടിക്കെതിരെ രാജ്യസഭയിൽ സിപിഎം ശക്തമായ നിലപാടെടുത്തത് ഫെഡറൽ വിരുദ്ധ വ്യവസ്ഥകൾ ബില്ലിലുണ്ടെന്ന വാദം കെഎൻ ബാലഗോപാൽ ഉന്നയിച്ചതോടെയാണ്. 

ഈ നിലപാട് പല പ്രാദേശിക പാർട്ടികളും പിന്നീട് ഏറ്റെടുത്തു. ദില്ലി വിമാനത്താവളം യുസർഫീ പിരിക്കുന്ന വിഷയത്തിലെ ചട്ടലംഘനം ചർച്ചയായതും ബാലഗോപാൽ നിരന്തരം ഇത് ഉയർത്തിയതോടെയായിരുന്നു. ഐടി നിയമത്തിലെ വ്യവസ്ഥകൾക്കെതിരായ നിലപാടിലൂടെ പി രാജീവ് പാർലമെൻറ് അംഗങ്ങളുടെയാകെ ശ്രദ്ധ പിടിച്ചു പറ്റി. 

നരേന്ദ്ര മോദി സർക്കാരിൻറെ തുടക്കത്തിൽ പല ബില്ലുകളും സെലക്ട് കമ്മിറ്റിക്കു വിടുന്നതിലേക്ക് നയിച്ചതും രാജീവിൻറെ ഇടപെടലാണ്. ശക്തനായ എതിരാളിയാണെങ്കിലും രാജീവ് പാർലമെൻറിൽ തിരിച്ചെത്തണം എന്നാണ് ആഗ്രഹമെന്നാണ് അരുൺ ജയ്റ്റ്ലി രാജ്യസഭയിൽ യാത്ര അയപ്പ് നല്കുന്ന വേളയിൽ പ്രസംഗിച്ചത്. കോൺഗ്രസ് നേതാവ് ജയറാം രമേശും രാജീവിനെ സഭയിൽ തിരികെ കൊണ്ടു വരണം എന്ന് ശക്തമായി വാദിച്ചു. 

yechury p rajeev kn balagopal visit parliament house again

അന്ന് രാജീവിൻറെയും ബാലഗോപാലിന്‍റെയും സഭയിലെ നേതാവ് പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന പിന്നീട് ജനറൽ സെക്രട്ടറിയായി മാറിയ സീതാറാം യെച്ചുരിയായിരുന്നു. പാർലമെൻറിൽ പ്രതിപക്ഷത്തിൻറെ മുഖമായി യെച്ചൂരിക്ക് മാറാൻ കഴി‍ഞ്ഞിരുന്നു. യെച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും അയക്കേണ്ടതില്ല എന്നു പാർട്ടി തീരുമാനിച്ചതൊക്കെ വലിയ ചർച്ചയ്ക്കിടയാക്കുകയും ചെയ്തു. 

ഇന്നു മൂന്നു പേർക്കും പാർലമെൻറിലേക്കുള്ള മടക്കത്തിന്‍റെ ദിനമായിരുന്നു. സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി പ്രവർത്തിക്കുമ്പോൾ ബാലഗോപാലും രാജീവും ഇന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. കേരളത്തിൽ ധനം, വ്യവസായം എന്നീ പ്രധാന വകുപ്പുകളുടെ മന്ത്രിമാരും. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം പി രാജീവും കെഎൻ ബാലഗോപാലും ഒന്നിച്ചാണ് പാർലമെൻറ് സെൻട്രൽ ഹാളിൽ ഇന്ന് എത്തിയത്. അര മണിക്കൂറിന് ശേഷം യെച്ചൂരിയും സെൻട്രൽ ഹാളിലേക്ക് വന്നു. 

“ഞങ്ങൾ എല്ലാവരും പാർലമെൻറ് എങ്ങനെയാണ് ഇപ്പോൾ നശിപ്പിക്കുന്നത് എന്നത് കാണാനാണ് ഇവിടെ തിരികെ എത്തിയിരിക്കുന്നത്. പാർലമെൻറിൽ നിന്ന് പോയത് ഉചിതമായ സമയത്താണ് എന്നാണ് ഞങ്ങൾ എത്തി ചേർന്ന നിഗമനം. ഞങ്ങൾ ഉണ്ടായിരുന്നപ്പോൾ പാർലമെൻറ് പ്രവർത്തിക്കുന്നുണ്ടായിരുന്നു,” സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു

 “പാർലമെൻറിൻറെ ഈ കെട്ടിടത്തിൽ നടപ്പു സമ്മേളനം അവസാനത്തെ സമ്മേളനമാണ്. അതിനു മുമ്പ് നമ്മൾ ഒന്ന് ഒന്നിച്ചു വരാം എന്ന് തീരുമാനിച്ചു. പലരും പറയുന്നത് ഇത് ജനാധിപത്യത്തിൻറെ മ്യൂസിയം ആകുമെന്നാണ്. അതിനു മുമ്പുള്ള കാഴ്ചയ്ക്കായിട്ടാണ് ഞങ്ങൾ ഇവിടെ വന്നത്,” പി രാജീവ് പറഞ്ഞു

“വളരെ സന്തോഷമുള്ള കാര്യമാണ് ഇവിടെ വീണ്ടും വരുന്നത്. ഇത്രയേറെ ചർച്ചകൾ നടന്ന ഏറെ ചരിത്രമുള്ള സ്ഥലമല്ലേ? ഈ കെട്ടിടത്തിൽ പാർലമെൻറിൻറെ പ്രവർത്തനം തീരുന്നു. ഇവിടെ പറഞ്ഞ പോലെ ജനാധിപത്യം തന്നെ മ്യൂസിയത്തിലാകുന്നോ എന്നൊരു ആശങ്കയുമുണ്ട്”, കെ എൻ ബാലഗോപാൽ പ്രതികരിച്ചു. 

yechury p rajeev kn balagopal visit parliament house again

ജിഎസ്ടി വർദ്ധനവുൾപ്പടെ വിലയക്കറ്റ വിഷയത്തിൽ ചർച്ച നടക്കുമ്പോഴാണ് കെഎൻ ബാലഗോപാൽ പാർലമെൻറ് മന്ദിരത്തിൽ എത്തിയത്. സെൻട്രൽ ഹാളിൽ ഒരു മണിക്കൂറിലധികം ചെലവഴിച്ചാണ് നേതാക്കൾ മടങ്ങിയത്. എംപിമാരായ വി. ശിവദാസനും, എഎ റഹീമും മൂന്നു പേർക്കും ഒപ്പം നിന്ന് ചിത്രമെടുത്തു. 

കോൺഗ്രസ് നേതാക്കൾ പലരും സെൻട്രൽ ഹാളിലുള്ളപ്പോഴാണ് സിപിഎം ജനറൽ സെക്രട്ടറിയും മന്ത്രിമാരും അകത്തു കയറിയത്. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഉൾപ്പടെയുള്ളവർ കേരളത്തിലെ രാഷ്ട്രീയ ഏറ്റുമുട്ടലിന്‍റെ അകല്‍ച്ചയൊന്നുമില്ലാതെ മൂന്നു പേരോടും കുശലാന്വേഷണം നടത്തുന്നതും കണ്ടു. 

കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു: യെച്ചൂരി

'സ്വാതന്ത്യ്രസമരത്തിലെ ഇടത് പങ്കാളിത്തം ഉയർത്തിക്കാട്ടി പ്രചാരണം നടത്തും,സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കും'

Follow Us:
Download App:
  • android
  • ios