ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കേ രാജ്യം വിടാന്‍ ശ്രമം; റാണാ കപൂറിന്‍റെ മകളെ വിമാനത്താവളത്തിൽ തടഞ്ഞു
ലുക്കൗട്ട് നോട്ടീസ് നിലനിൽക്കേ രാജ്യം വിടാനുള്ള ശ്രമത്തിലായിരുന്നു റോഷ്‍നി കപൂര്‍. റാണാ കപൂറിനും ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ ഇഡിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
മുംബൈ: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്‍റെ മകളെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു. ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിൽ ലണ്ടനിലേക്ക് പോവാൻ ശ്രമിക്കുന്നതിന് ഇടെയായിരുന്നു റോഷ്‍നി കപൂറിനെ തടഞ്ഞത്. ലുക്കൗട്ട് നോട്ടീസ് നിലനിൽക്കേ രാജ്യം വിടാനുള്ള ശ്രമത്തിലായിരുന്നു റോഷ്‍നി കപൂര്‍. റാണാ കപൂറിനും ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ ഇഡിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ ഇന്നലെയാണ് യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ ഇഡി അറസ്റ്റ് ചെയ്‍തത്. ഡിഎച്ച്എഫ്എല്‍ എന്ന സ്വകാര്യകമ്പനിക്ക് 4500 കോടിരൂപ വായ്പ അനുവദിച്ചതിന് തൊട്ടുപിന്നാലെ റാണാ കപൂറിന്‍റെ പേരിലുള്ള ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക് 600 കോടി എത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. റാണയുടേയും മക്കളുടേയും ഓഫീസുകളിലും വീടുകളിലും ഇഡി റെയ്‍ഡ് നടത്തിയിരുന്നു.
അതേസമയം ഡിഎച്ച്എഫ്എല്ലിന് 4500 കോടി രൂപ വായ്പ അനുവദിച്ച കേസിൽ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വായ്പ അനുവദിച്ചതിൽ ഡിഎച്ച്എഫ്എല്ല് പ്രൊമോട്ടർ കപിൽ വധാവനും യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറും ക്രിമിനൽ ഗൂഢാലോചന നടത്തിയോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്.