സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിക്ക് നേരെ അതിക്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും രക്ഷിതാക്കൾ പരാതി നൽകുകയും ചെയ്തതിന് പിന്നാലെ പൊലീസ് കേസെടുത്തു
മഥുര: സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിക്ക് നേരെ അതിക്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും രക്ഷിതാക്കൾ പരാതി നൽകുകയും ചെയ്തതിന് പിന്നാലെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. പ്രതി വിഷ്ണു രമേശ് എന്നയാൾ ഒളിവിലാണ്. റായ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ വിട്ട് വരികയായിരുന്നു. പെൺകുട്ടിയെ യുവാവ് തടഞ്ഞുനിർത്തി. മാറിപ്പോകാൻ ശ്രമിച്ചപ്പോൾ ബലമായി കൈപിടിച്ച് വലിച്ചിഴക്കുകയും മോശമായി പെരുമാറുകയും ചെയ്തു. പലതവണ രക്ഷപ്പെട്ട് പോകാൻ ശ്രമിച്ചപ്പോഴൊക്കെ പെൺകുട്ടിയെ ചുവരിനോട് ചേർത്ത് നിർത്തുകയും ഉപദ്രവിക്കുകയും ആയിരുന്നു പ്രതി. പലരും ഇതുവഴി പോകുന്നത് ദൃശ്യങ്ങളിൽ ഉണ്ടെങ്കിലും ആരും ഇതിൽ ഇടപെടുന്നില്ല. ഇതിനുശേഷം പെൺകുട്ടി ഒരുവിധം ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടിലെത്തിയ ശേഷം പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടർന്നായിരുന്നു പരാതി നൽകിയത്. മെയ് 19-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ട്വിറ്ററിൽ കേസ് ഫയൽ ചെയ്തതായി പൊലീസ് അറിയിക്കുകയായിരുന്നു.
Read more: യുവതിയുടെ തലയില്ലാത്ത മൃതദേഹത്തിൽ പച്ചകുത്തിയ 'തൃശ്ശൂലവും ഓമും'; ആളെ തിരിച്ചറിഞ്ഞു, കൊലയാളിയെയും!
അതേസമയം, കേസ് ഫയൽ ചെയ്തതിന് പിന്നാലെ, പ്രതിയും കൂട്ടുകാരും തങ്ങളെ തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണെന്നും എഫ്‌ഐആർ പിൻവലിക്കാൻ സമ്മർദം ചെലുത്തുകയാണെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവത്തിലും അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
