32 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ഗുളികകളും, 36 നൈട്രാസെപ്പാം ഗുളികകളുമായാണ് യുവാവ് പിടിയിലായത്

കോഴിക്കോട്: മയക്കുമരുന്ന് ഗുളികകൾ ബസിൽ കടത്തിക്കൊണ്ട് വന്ന സംഭവത്തിൽ യുവാവിന് ശിക്ഷ വിധിച്ചു. പ്രതി പത്ത് വർഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമെ ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. ആറ് വർഷം മുമ്പ് നടന്ന സംഭവത്തിൽ കൊയിലാണ്ടി സ്വദേശി പി സഫറുദ്ദിനെതിരെയാണ് (35) വടകര അഡീഷണൽ ഡിസ്‌ട്രിക്‌ട് സെഷൻസ് ജഡ്ജ് വിധി പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2018 ഡിസംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരള - കർണാടക അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസിൽ വരുമ്പോഴായിരുന്നു സഫറുദ്ദിൻ പിടിയിലാവുന്നത്. 32 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ഗുളികകളും, 36 നൈട്രാസെപ്പാം ഗുളികകളും അപ്പോൾ കൈവശമുണ്ടായിരുന്നു. അന്നത്തെ കൂത്തുപറമ്പ് എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ്.കെ.പി യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പിന്നീട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാഗേഷ് ടി കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. വാദം പൂർത്തിയാക്കിയ വടകര അഡീഷണൽ ഡിസ്‌ട്രിക്‌ട് സെഷൻസ് ജഡ്ജ് ബിജു വി.ജി യാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി.കെ. ജോർജ് കോടതിയിൽ ഹാജരായി.