രാജ്യത്ത് സൈകോവ് ഡി വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി
28,000 ത്തിലധികം പേരിലാണ് വാക്സീൻ പരീക്ഷണം നടത്തിയത്. പന്ത്രണ്ട് വയസ് മുകളിലുള്ള കുട്ടികൾക്കും നൽകാനാകുന്ന വാക്സീന് 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്.
ദില്ലി: രാജ്യത്ത് ഒരു കൊവിഡ് വാക്സീന് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. സൈഡസ് കാഡിലയുടെ നീഡിൽ ഫ്രീ കൊവിഡ് വാക്സീനായ സൈകോവ് ഡിയ്ക്കാണ് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻ എ വാക്സീനാണിത്. മറ്റുള്ള വാക്സീനുകളിൽ നിന്നും വ്യത്യസ്ഥമായി ഇത് മൂന്ന് ഡോസ് എടുക്കണം. പന്ത്രണ്ട് വയസ് മുകളിലുള്ള കുട്ടികൾക്കും നൽകാനാകുന്ന വാക്സീന് 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. 28,000 ത്തിലധികം പേരിലാണ് വാക്സീൻ പരീക്ഷണം നടത്തിയത്.
കമ്പനി അടിയന്തര ഉപയോഗ അനുമതിക്കായി ജൂലൈ ഒന്നിന് അപേക്ഷ നൽകിയിരുന്നു. പരിശോധനകൾക്ക് ശേഷമാണ് വിദഗ്ധ സമിതി അനുമതി നൽകിയത്. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയുടെ വാക്സീന്റെ പ്രത്യേകത.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona