ബക്രീദ് ദിനത്തിൽ 60 വയസുകാരൻ ആത്മഹത്യ ചെയ്തു. അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ.

ലഖ്നൗ: ബക്രീദ് ദിനത്തിൽ ആത്മഹത്യ ചെയ്ത് 60 വയസുകാരൻ. അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ. ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ശനിയാഴ്ച രാവിലെ വീടിന് സമീപമുള്ള കുടിലിനുള്ളിൽ വെച്ച് കത്തിയെടുത്ത് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തി, പൊലീസിന്‍റെ സഹായത്തോടെ ഇഷ് മുഹമ്മദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Add Asianetnews as a Preferred SourcegooglePreferred

പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ 10 മണിയോടെ സുൽത്താൻ സയ്യിദ് മഖ്ദൂം അഷ്റഫ് ഷായുടെ ദർഗയിൽ നിന്ന് അൻസാരി തിരിച്ചെത്തിയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അൻസാരി നേരെ വീടിനടുത്തുള്ള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്റെ ഭാര്യ ഹജ്‌റ ഖാത്തൂൺ പിടിഐയോട് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ചു.

'ഒരാൾ ആടിനെ സ്വന്തം കുട്ടിയെപ്പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിന്‍റെ ദൂതന്‍റെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു" - ആത്മഹത്യക്കുറിപ്പിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ അൻസാരി സ്വയം മുറിവേൽപ്പിച്ചതാണെന്നാണ് വ്യക്തമാകുന്നതെന്നും തുടര്‍ അന്വേഷണം നടത്തുമെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അരവിന്ദ് കുമാർ വർമ്മ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.