വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽ പത്താം ക്ലാസുകാരന് ജീവൻ നഷ്ടമായ സംഭവത്തിന് കാരണക്കാർ ചില വ്യക്തികളാണെന്ന് കെ മുരളീധരൻ

കോഴിക്കോട്: വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിൻ്റെ മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണക്കാർ ചില വ്യക്തികളാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വൈദ്യുതി കണക്ഷനെടുത്തത് ശരിയായിട്ടല്ല. ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കാനില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപെടണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വഴിക്കടവിൽ അപകടം നടന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡില്ലായിരുന്നു. നിലമ്പൂരിൽ മാത്രമല്ല, മറ്റെല്ലായിടത്തും ഇത്തരം പ്രശ്‌നങ്ങളുണ്ട്. പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണം നടത്തുകയാണ്. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ദില്ലിയിൽ പോയിട്ടും ഒന്നും നടന്നില്ല. രാഷ്ട്രീയം നോക്കാതെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. എന്നാൽ വനം മന്ത്രി എകെ ശശീന്ദ്രൻ പക്വതയില്ലാതെ പെരുമാറുകയാണ്. സംസ്ഥാനം എല്ലാം കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവക്കുന്നു. വ്യക്തികൾ നടത്തുന്ന ശ്രമമാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന തരംതാണത്. കുഞ്ഞിൻ്റെ ജീവൻ നഷ്ടപ്പെട്ടതിൻ്റെ പ്രതിഷേധമാണ് ഇന്നലെ നിലമ്പൂർ ആശുപത്രിക്ക് മുന്നിൽ കണ്ടത്. അല്ലാതെ സംഭവത്തെ യുഡിഎഫ് ഒരിക്കലും രാഷ്ട്രീയവത്കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.