ജൂലൈ ആറിനകം ഇരു വിഭാഗത്തോടും നിലപാടുകൾ അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം.മമത പക്ഷം ഉടൻ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വാദങ്ങൾ അവതരിപ്പിക്കും.
ദില്ലി: തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ ആറിനകം ഇരു വിഭാഗത്തോടും നിലപാടുകൾ അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. മമത പക്ഷം ഉടൻ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വാദങ്ങൾ അവതരിപ്പിക്കുമെന്നാണ് സൂചന. തൃണമൂൽ പിടിക്കാൻ വിമതരുടെ നിർണായകത്തിൻ്റെ ഭാഗമായി ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള പത്ത് എംഎൽഎമാർ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. പാർട്ടി ചിഹ്നവും ആസ്തിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും , യഥാർത്ഥ ടിഎംസി തങ്ങളാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമുന്നിൽ അവകാശം ഉന്നയിച്ചിട്ടുണ്ട്. പാർട്ടി ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്നാണ് വിമതസംഘത്തിൻ്റെ മറ്റൊരു ആവശ്യം. 440 കോടി രൂപയാണ് ടിഎംസിയുടെ അക്കൗണ്ടിൽ ഉള്ളത്. ഇരു വിഭാഗങ്ങളുടെയും വാദങ്ങൾ കേട്ടശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ടിഎംസിയുടെ മരവിപ്പിച്ച ഈ അക്കൗണ്ട് വിട്ടു നൽകുന്നതിൽ ഉൾപ്പെടെ തീരുമാനം എടുക്കുക.
പാർട്ടിയിലെ ഭൂരിഭാഗം ജനപ്രതിനിധികളും തങ്ങൾക്കൊപ്പമാണെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. തൃണമൂലിൻ്റെ ആകെയുള്ള 80 എം.എൽ.എമാരിൽ 65 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവരുടെ വാദം. മമത ബാനർജിക്ക് ഒപ്പം ഇപ്പോൾ വെറും 14 എം.എൽ.എമാർ മാത്രമാണുള്ളത്. ലോക്‌സഭയിലെ 28 തൃണമൂൽ എം.പിമാരിൽ 20 പേരും മമതയെ കൈവിട്ട് വിമതർക്കൊപ്പം ചേർന്നു. അരൂപ് റോയിയുടെ നേതൃത്വത്തിൽ രൂപീകരിച്ച 30 അംഗ ദേശീയ വർക്കിംഗ് കമ്മിറ്റിയുടെ പട്ടിക വിമതർ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിക്കഴിഞ്ഞു.
പാർട്ടിയുടെ പേരും ചിഹ്നവും അനധികൃതമായി ഉപയോഗിച്ചതിന് വിമതർക്കെതിരെ മമത വിഭാഗം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ, തങ്ങളുടെ പുതിയ ഭാരവാഹികളുടെ പട്ടിക മമത വിഭാഗവും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്.



