സിന്തറ്റിക് ഒപിയോയിഡ് വിഭാഗത്തിൽ പെട്ട ഫെന്റാനൈൽ കടത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഇന്ത്യൻ വ്യവസായികളുടെയും കോർപ്പറേറ്റ് തലവൻമാരുടെയും കുടുംബാംഗങ്ങളുടെയും വിസ അമേരിക്ക റദ്ദാക്കി.
ദില്ലി : സിന്തറ്റിക് ഒപിയോയിഡ് വിഭാഗത്തിൽ പെട്ട ഫെന്റാനൈൽ കടത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഇന്ത്യൻ വ്യവസായികളുടെയും കോർപ്പറേറ്റ് തലവൻമാരുടെയും കുടുംബാംഗങ്ങളുടെയും വിസ അമേരിക്ക റദ്ദാക്കി. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളിൽ നിന്ന് അമേരിക്കക്കാരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ നിർണായക തീരുമാനമെന്നാണ് ദില്ലിയിലെ അമേരിക്കൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചത്.
മാരക കെമിക്കൽ മയക്കുമരുന്നുകളുടെ ഉപയോഗം കുറക്കുക എന്നത് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് വിശദീകരണം. ഇത്തരക്കാർക്ക് ഭാവിയിൽ യു.എസിലേക്ക് പ്രവേശനം നിഷേധിക്കും. എന്നാൽ ആരുടെയെല്ലാം വിസയാണ് റദ്ദാക്കിയതെന്ന പേര് വിവരങ്ങൾ പുറത്ത് അമേരിക്ക വിട്ടിട്ടില്ല.
മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അനധികൃതമായി മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുകയും കടത്തുകയും ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും, അവരുടെ കുടുംബങ്ങൾക്കും യു.എസിലേക്ക് പ്രവേശനം നിഷേധിക്കുന്നതുൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യു.എസ്. എംബസി വ്യക്തമാക്കി.
ലഹരിവസ്തുക്കൾക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സർക്കാരുമായി അമേരിക്ക സഹകരിക്കുമെന്നും യു.എസ്. അറിയിച്ചു. ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഈ ഭീഷണി നേരിടാൻ സാധിക്കൂ എന്നും അമേരിക്കൻ എംബസി കൂട്ടിച്ചേർത്തു.


