കൊല്ലപ്പെട്ട യുവതിക്ക് തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും, ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഏതൻസ്: ബാങ്കിന് സമീപത്തുള്ള എടിഎം കൗണ്ടര്‍ തകര്‍ക്കാൻ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് മരിച്ച യുവതി നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയില്‍ 38-കാരിയായ യുവതി ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരിച്ചത്. സെൻട്രൽ തെസലോനിക്കിയിലെ റെസിഡൻഷ്യൽ ഏരിയയിലെ ബാങ്കിന് പുറത്ത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ബോംബ് സ്ഫോടനം നടന്നത്.
നിരവധി മോഷണങ്ങളിലടക്കം പങ്കെടുത്തയാളാണ് മരിച്ച സ്ത്രീയെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കൊല്ലപ്പെട്ട യുവതിക്ക് തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും, ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ലഹരിയും അനാശാസ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ യുവതി മുന്‍പ് പങ്കാളിയായിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുവതി ബാങ്കിന്‍റെ എടിഎം തകർക്കപുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഒരു സ്ഫോടകവസ്തു കൈവശം വച്ചിരുന്നു. അത് ബാങ്കിന്റെ എടിഎമ്മിൽ സ്ഥാപിക്കാൻ എത്തിയപ്പോഴാണ് കൈയ്യിലിരുന്ന് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനത്തിൽ പ്രദേശത്തുള്ള നിരവധി കടകളും വാഹനങ്ങളും തകര്‍ന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.


