Asianet News MalayalamAsianet News Malayalam

അതിദാരുണം; അഫ്​ഗാനിലെ ക്ലാസ് മുറിയിലെ സ്ഫോടനത്തിൽ മരണസംഖ്യ 53 ആയി, കൊല്ലപ്പെട്ടത് 46 പെൺകുട്ടികൾ

അതേസമയം, നൂറോളം വിദ്യാർഥികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വിഷയത്തിൽ താലിബാൻ ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

53 killed in classroom bombing attack in Afghan
Author
First Published Oct 4, 2022, 10:14 AM IST

കാബുള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ട്യൂഷൻ സെന്‍ററിലുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി ഉയർന്നു. 46 പെൺകുട്ടികളും സ്ത്രീകളുമാണ് ചാവേർ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റു. ശാഹിദ് മസ്റായി റോഡിലെ പുലെ സുഖ്ത പ്രദേശത്താണ് അഫ്​ഗാനെ ഞെട്ടിച്ച സ്ഫോടനമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ 46 പെൺകുട്ടികളും സ്ത്രീകളുമാണെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. 83 പേർക്കാണ് പരിക്കേറ്റതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നൂറോളം വിദ്യാർഥികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വിഷയത്തിൽ താലിബാൻ ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ അപലപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഹസാരെ വിഭാ​ഗത്തിലുള്ള സ്ത്രീകൾ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചു. ന്യൂനപക്ഷ വംശഹത്യയാണ് അഫ്​ഗാനിൽ നടക്കുന്നതെന്നും അവകാശങ്ങൾ സംരക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വസീർ അക്ബർ ഖാൻ പ്രദേശത്ത് സ്ഫോടനമുണ്ടായതിന്റെ തൊട്ടുപിന്നാലെയാണ് ഇവിടെയും സ്ഫോടനം നടന്നത്. അഫ്​ഗാനിൽ താലിബാൻ അധികാരത്തിലേറി ഒരു വർഷം പിന്നിടുമ്പോൾ അക്രമസംഭവങ്ങൾ വർധിക്കുകയാണ്. 

താലിബാന്‍കാരുടെ മുന്നിലേക്ക് മുദ്രാവാക്യങ്ങളുമായി സ്ത്രീകള്‍, ആകാശത്തേക്ക് നിറയൊഴിച്ചു

സ്ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. താലിബാന്‍റെ രണ്ടാം വരവിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഹസാര ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടുത്തകാലത്തായി വംശീയ അക്രമണങ്ങള്‍ വർധിച്ചിരുന്നു. ആക്രമണം നടക്കുമ്പോൾ മുറിയിൽ 600 ഓളം പേർ ഉണ്ടായിരുന്നതായി പരിക്കേറ്റ ഒരു വിദ്യാർത്ഥി എഎഫ്‌പിയോട് പറഞ്ഞു.

കാജ് ട്യൂഷൻ സെന്‍റർ ഒരു സ്വകാര്യ കോളേജാണ്. ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ പ്രവേശനമുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്ന് പറഞ്ഞാണ് താലിബാന്‍ അധികാരത്തിലേറിയതെങ്കിലും പിന്നീട് ഈ നയത്തില്‍ നിന്നും താലിബാന്‍ പിന്മാറിയിരുന്നു. എങ്കിലും ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്കൂളുകളിലും സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും അവകാശപ്പെട്ടിട്ടില്ല. 

അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ വിഭാഗമാണ് ഹസാരകൾ. ഇവരില്‍ ഭൂരിഭാഗവും ഷിയ മുസ്ലീങ്ങളാണ്യ. സുന്നി വിഭാ​ഗമായ താലിബാനിൽ നിന്നും ദീർഘകാലമായി പീഡനം നേരിടേണ്ടിവന്നിട്ടുള്ള ന്യൂനപക്ഷം കൂടിയാണ് ഹസാരകള്‍. അക്രമണത്തെ അപലപിക്കുന്നതായി താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. സിവിലിയൻ ലക്ഷ്യങ്ങൾ ആക്രമിക്കുന്നത് ശത്രുവിന്‍റെ മനുഷ്യത്വരഹിതമായ ക്രൂരതയും ധാർമ്മിക നിലവാരമില്ലായ്മയുമാണ് തെളിയിക്കുന്നതെന്ന് അബ്ദുൾ നാഫി ടാക്കൂർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios