അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മുനിത്തടം ഭാഗത്ത് ആഗസ്ത് 30നാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കൊമ്പനാണ് ചരിഞ്ഞത്

തൃശൂർ : മുറിവേറ്റതിനെ തുടര്‍ന്ന് ചികിത്സ നല്കി വന്നിരുന്ന കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മുനിത്തടം ഭാഗത്ത് ആഗസ്ത് 30നാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കൊമ്പനാണ് ചരിഞ്ഞതെന്നാണ് വാഴച്ചാല്‍ ഡിഎഫ്ഒ അറിയിച്ചത്. പരിക്കേറ്റ നിലയിൽ കണ്ടതിനേതുടര്‍ന്ന് ഡോ. ബിനോയ് സി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആനയെ നിരീക്ഷിക്കാനും ചികിത്സിക്കാനും നിയോഗിച്ചിരുന്നു. മറ്റ് കാട്ടാനകളുമായുണ്ടായ സംഘര്‍ഷത്തിലാണ് ആഴത്തിലുള്ള മുറിവുണ്ടായതെന്ന് നിരീക്ഷണത്തില്‍ സ്ഥിരീകരിച്ചിരുന്നത്. ഇക്കഴിഞ്ഞ 3ന് സംഘത്തിന്റെ നേതൃത്വത്തില്‍ പൈനാപ്പിളുകളില്‍ മരുന്ന് വച്ചുനല്കുകയും മുറിവുകളില്‍ മരുന്ന് സ്‌പ്രേ ചെയ്യുന്നതടക്കമുള്ള പ്രവര്ത്തികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ ഞായര്‍ രാവിലെ മുനിത്തടം ക്ഷേത്രത്തിന് സമീപം കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം