കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടായിരുന്നു സ്കൂൾ ആരംഭിച്ചത്. സൌജന്യമായി വിദ്യാഭ്യാസം നൽകിയിരുന്ന ഈ സ്വകാര്യ സ്കൂളിൽ പഠനത്തോടൊപ്പം ചികിത്സാ സൌകര്യങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമായിരുന്നു.
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ ഭാര്യയായ പ്രിസില്ല ചാൻ ആരംഭിച്ച സ്കൂൾ അടച്ചുപൂട്ടി. കാലിഫോർണിയയിലെ ഈസ്റ്റ് പാലോ ആൾട്ടോയിൽ 2016ൽ ആരംഭിച്ച ദി പ്രൈമറി സ്കൂൾ എന്ന വിദ്യാലയമാണ് അടച്ച് പൂട്ടിയത്. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടായിരുന്നു സ്കൂൾ ആരംഭിച്ചത്. സൌജന്യമായി വിദ്യാഭ്യാസം നൽകിയിരുന്ന ഈ സ്വകാര്യ സ്കൂളിൽ പഠനത്തോടൊപ്പം ചികിത്സാ സൌകര്യങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമായിരുന്നു. കുട്ടികൾക്ക് സൗജന്യ ദന്തപരിശോധന, കൗൺസിലിംഗ്, രക്ഷിതാക്കൾക്ക് ആവശ്യമായ വെൽനസ് കോച്ചിംഗ് തുടങ്ങിയ സമഗ്രമായ ആരോഗ്യ സാമുദായിക സേവനങ്ങളും ദി പ്രൈമറി സ്കൂളിൽ നൽകിയിരുന്നു. ചാനിന്റെ സ്വപ്ന പദ്ധതിയായ ഈ സ്ഥാപനം കുട്ടികളുടെ ദാരിദ്ര്യവും മാനസിക സംഘർഷങ്ങളും പരിഹരിക്കാനുള്ള വിപ്ലവാത്മകമായ ഒരു ശ്രമമായാണ് വീക്ഷിക്കപ്പെട്ടിരുന്നത്. പത്ത് വർഷത്തിനിടെ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിലൂടെ 125 മില്യൺ ഡോളറിലധികം തുക (ഏകദേശം 11968025000 രൂപ) സ്കൂളിനായി ചെലവഴിച്ചിരുന്നു.
എങ്കിലും വിദ്യാലയം മുൻപോട്ടു കൊണ്ടുപോകുന്നതിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. അനുയോജ്യമായ പഠനരീതികളും നയങ്ങളും കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകൾ, പ്രിൻസിപ്പൽമാരുടെ നിരന്തരമായ മാറ്റം, സങ്കീർണ്ണമായ മാനേജ്‌മെന്റ് പ്രശ്നങ്ങൾ എന്നിവ സ്കൂളിനെ ബാധിച്ചു. ഇതിന് പുറമേസ്കൂളിന്റെ അക്കാദമിക് പ്രകടനം സംസ്ഥാനം ആവശ്യപ്പെടുന്ന മാനദണ്ഡങ്ങളേക്കാളും താഴെയായിരുന്നു. ഇതോടെയാണ് ദി പ്രൈമറി സ്കൂളിനുള്ള സാമ്പത്തിക പിന്തുണ അവസാനിപ്പിക്കാൻ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് തീരുമാനിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള മുൻഗണന മാറ്റാൻ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് തീരുമാനിച്ചതോടെ സ്കൂൾ പൂട്ടാനുളള ബോർഡ് തീരുമാനം സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ ശ്രദ്ധയും മൂലധനവും സയൻസ് ഗവേഷണങ്ങളിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളിലേക്കും തിരിച്ചുവിടുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിൽ ഒരാളുടെ പിന്തുണയുണ്ടായിട്ടും ഇത്തരമൊരു സംരംഭം പെട്ടെന്ന് നിലച്ചുപോയത് ആ പ്രദേശത്തെ രക്ഷിതാക്കളെയും ഏകദേശം 500ഓളം വിദ്യാർത്ഥികളെയും കടുത്ത നിരാശയിലേക്കാണ് തള്ളിയിട്ടിട്ടുള്ളത്. സമീപത്തുള്ള പൊതുവിദ്യാലയങ്ങൾക്ക് ഈ കുട്ടികളെ പെട്ടെന്ന് ഉൾക്കൊള്ളേണ്ടി വരുന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുമുണ്ട്. ഇത്തരം വിദ്യാഭ്യാസ പരീക്ഷണങ്ങൾക്ക് സാമ്പത്തികമായി പിന്നോക്കമുള്ള വിദ്യാർത്ഥികൾ ഇരയാവേണ്ടി വരുന്നതിനെതിരെയും വിമർശനം ശക്തമാണ്.


