അമേരിക്കയിലെ മിനിയാപൊളിസിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത് പത്തും എട്ടും വയസുള്ള രണ്ട് കുട്ടികള്‍. സംഭവത്തിൽ എഫ്ബിഐ അന്വേഷണം നടത്തും. വെടിവെപ്പിൽ 17പേര്‍ക്കാണ് പരിക്കേറ്റത്

വാഷിംഗ്ടൺ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് രണ്ട് വിദ്യാര്‍ത്ഥികള്‍. പത്തും എട്ടും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ചത്. അതേസമയം, വെടിവെയ്പ്പിൽ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ആഭ്യന്തര ഭീകരവാദം എന്ന നിലയിൽ എഫ്ബിഐ ആയിരിക്കും അന്വേഷണം നടത്തുക. വെടിവെയ്പ്പിൽ 17പേര്‍ക്കാണ് പരിക്കേറ്റത്. ഇതി 14 പേരും വിദ്യാര്‍ത്ഥികളാണ്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 23 വയസുള്ള ട്രാന്‍സ്ജെന്‍ഡറായ റോബിൻ വെസ്റ്റമൻ ആണ് വെടിവെയ്പ്പ് നടത്തിയത്. 

അക്രമം നടത്തിയശേഷം ഇയാള്‍ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് മിനിയാപൊളിസ് പൊലീസ് മേധാവി അറിയിച്ചു. മിനിയാപൊളിസിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിലാണ് വെടിവെയ്പ്പുണ്ടായത്. കിന്‍ഡര്‍ഗാര്‍ട്ടൻ മുതൽ എട്ടാം ഗ്രേഡ് വരെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളിലാണ് സംഭവമുണ്ടായത്. അക്രമിയായ യുവാവ് ജനാലകള്‍ വഴി ക്ലാസിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ക്ലാസ് തുടങ്ങുന്നതിന് മുൻപ് കുട്ടികൾ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുമ്പോഴാണ് അക്രമി വെടിവെച്ചതെന്നാണ് വ്യക്തമാകുന്നത്.