ലോകപ്രശസ്ത ടിക് ടോക് താരം ഖാബി ലെയിം വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമക്കുരുക്കിലാണ്. 165 കോടി രൂപയുടെ ആസ്തിയുണ്ടെങ്കിലും, റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്‍റെ ഭൂരിഭാഗം സ്വത്തുക്കളും പിതാവിന്‍റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് വിവാഹമോചന നടപടികളിൽ വലിയ നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് അപ്രതീക്ഷിത നിയമക്കുരുക്കുകളിലും വിവാദങ്ങളിലുംപ്പെട്ട് ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടിക് ടോക് താരമായ ഖാബി ലെയിം. ടിക് ടോക്കിൽ 160 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഖാബി ലെയിമിന് ഫോർബ്സ് മാസികയുടെ കണക്കുപ്രകാരം 20 ദശലക്ഷം ഡോളർ (ഏകദേശം 165 കോടി രൂപ) ആസ്തിയുണ്ട്. എന്നാൽ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഖാബിയുടെ പേരിലല്ല ഈ ആസ്തികൾ പലതും ഉള്ളതെന്നാണ് പറയപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഖാബിയുടെ ഭൂരിഭാഗം സ്വത്തുക്കളും സാമ്പത്തിക നിക്ഷേപങ്ങളും അദ്ദേഹത്തിന്‍റെ പിതാവിന്‍റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇത്രയധികം സമ്പാദ്യമുള്ള ഒരാൾ തന്‍റെ പേരിൽ ഒന്നും കൈവശം വയ്ക്കുന്നില്ല എന്ന വാർത്ത ഇന്‍റർനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹമോചന നടപടികളിൽ പങ്കാളിയുമായി ആസ്തികൾ പങ്കുവെക്കേണ്ടി വരുമ്പോൾ, തന്‍റെ പേരിൽ സ്വത്തില്ല എന്നത് നിയമപരമായി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

2023 നവംബറിലായിരുന്നു ഖാബിയും ഡാനിഷ്-ദക്ഷിണാഫ്രിക്കൻ മോഡലായ വെൻഡി തെംബെലിഹ്‌ലെ ജുവലും തമ്മിലുള്ള വിവാഹം നടന്നത്. തന്‍റെ സ്വകാര്യ ജീവിതം എപ്പോഴും രഹസ്യമാക്കി വെക്കാൻ ആഗ്രഹിച്ചിരുന്ന ഖാബിയുടെ വിവാഹമോചന വാർത്തകൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കൊവിഡ് കാലത്ത് ഫാക്ടറി ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ തുടങ്ങിയ വീഡിയോകളിലൂടെയാണ് ഖാബി ലോകപ്രശസ്തനായത്. ഭാഷാഭേദമന്യേ എല്ലാവർക്കും മനസിലാകുന്ന ലളിതമായ വീഡിയോകൾ അദ്ദേഹത്തെ ടിക് ടോക്കിലെ ഒന്നാമനാക്കി മാറ്റി.

ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള വരുമാനവുമാണ് ഖാബിയുടെ പ്രധാന സമ്പാദ്യം. ഇതിനുപുറമെ, 2026 ജനുവരിയിൽ തന്റെ 'സ്റ്റെപ്പ് ഡിസ്റ്റിങ്ക്റ്റീവ് ലിമിറ്റഡ്' എന്ന കമ്പനി ഹോങ്കോംഗ് ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിന് 975 ദശലക്ഷം ഡോളറിന് ഖാബി വിറ്റതായും റിപ്പോർട്ടുകളുണ്ട്. തന്‍റെ ഇമേജ്, ശബ്‍ദം എന്നിവ ഉപയോഗിച്ച് എഐ പതിപ്പ് നിർമ്മിക്കാനുള്ള അവകാശവും ഈ ഇടപാടിലൂടെ കൈമാറിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.