സ്വാഗതം ട്വന്റി20; വരവേറ്റ് ലോക ജനത; ആഘോഷങ്ങളുടെ രാവ്
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വര്‍ണാഭമായ രാത്രി പാര്‍ട്ടികളും, ആഘോഷങ്ങളും പാട്ടും നൃത്തവുമൊക്കെയായണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേറ്റത്.
പ്രതീക്ഷയുടെയും സമാധാനത്തിന്റെ കാഴ്ചകള്‍ സമ്മാനിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ ലോകം 2020 നെ വരവേറ്റു. 2019ന് വിടനല്‍കി രാത്രിയോളം നീണ്ട ആഘോഷങ്ങളോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തിന് സ്വാഗതമോതിയത്. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലും ന്യൂസിലൻഡിലുമാണ് ലോകത്ത് ആദ്യം പുതുവർഷം പിറന്നത്.
സമാവോ കിരിബാത്തി ദ്വീപുകളാണ് പുതുവർഷത്തെ ആദ്യം വരവേറ്റത്. തുടർന്ന് ന്യൂസിലൻഡിലെ ഓക്ലൻഡും വെല്ലിംഗ്ടണും പുതുവർഷപ്പിറവി കണ്ടു. വർണാഭമായ കരിമരുന്ന് പ്രകടനങ്ങളുടെ അകമ്പടിയോടെയാണ് ഇവിടങ്ങളിൽ പുതുവർഷത്തെ സ്വാഗതം ചെയ്തത്. ന്യൂസിലൻഡിനു ശേഷം ഓസ്ട്രേലിയയുടെ കിഴക്കൻ നഗരങ്ങളായ മെൽബൺ, കാൻബറ എന്നിവിടങ്ങളിലും പുതുവർഷമെത്തി.
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വര്‍ണാഭമായ രാത്രി പാര്‍ട്ടികളും, ആഘോഷങ്ങളും പാട്ടും നൃത്തവുമൊക്കെയായണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേറ്റത്. കനത്ത തണുപ്പിലും ദില്ലിയില്‍ വളരെ ആഘോഷപൂര്‍വ്വമാണ് പുതുവര്‍ഷത്തെ വരവേറ്റത്. വിവിധ നഗരങ്ങളിലും ആഘോഷം നടന്നു. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ സംഘടനകളും, വ്യാപരസ്ഥപനങ്ങളും, ഹോട്ടലുകളും റിസോര്‍ട്ടുകളും ആഘോഷ പരിപാടി സംഘടിപ്പിച്ചു. കോവളം, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലെ ആഘോഷങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. കൊച്ചി കാര്‍ണിവലിനോട് അനുബന്ധിച്ച് ഭീമന് പാപ്പാഞ്ഞിയെ കത്തിച്ചാണ് കൊച്ചി പുതുവത്സരത്തെ വരവേറ്റത്.
അതേ സമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ വേദികളായും പുതുവത്സരത്തിന് സ്വാഗതമോതുന്ന പരിപാടികള്‍ മാറി. മലപ്പുറത്തും മറ്റും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ പുതുവത്സര രാവില്‍ കാണാമായിരുന്നു.
ഓസ്ട്രേലിയയ്ക്കു പിന്നാലെ ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷം എത്തുക. അമേരിക്കയ്ക്ക് കീഴിലുള്ള ബേക്കര്‍ ദ്വീപ് , ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനം എത്തുന്നത്. ലണ്ടനില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.