സിറിയയിലെ ഐഎസ് ക്യാമ്പിൽനിന്ന് മടങ്ങിയെത്തിയ യുവതി അറസ്റ്റിലായി. ഓസ്ട്രേലിയൻ പൗരത്വമുള്ള യുവതിയെ മെൽബണിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ‍ർഷം സെപ്റ്റംബ‍റിലാണ് യുവതി ഓസ്ട്രേലിയയിലേക്ക് മടങ്ങിയെത്തിയത്. 

മെൽബൺ: സിറിയയിൽ പോയി ഭീകരസംഘടനയായ ഐഎസിൽ ചേർന്ന ഓസ്ട്രേലിയൻ പൗരത്വമുള്ള യുവതി അറസ്റ്റിൽ. 34കാരിയെ മെൽബണിലെ വീട്ടിൽ നിന്നാണ് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് അറസ്റ്റ് ചെയ്തത്. സിറിയയിൽനിന്ന് മറ്റൊരു യുവതിക്കൊപ്പം എട്ട് മാസം മുൻപ് ഓസ്ട്രേലിയയിൽ മടങ്ങിയെത്തിയ യുവതി ആണ് അറസ്റ്റിലായത്. ഐഎസുമായി ബന്ധമുള്ള ഏഴ് സ്ത്രീകളും 12 കുട്ടികളും സിറിയയിലെ അഭയാ‍ർഥി ക്യാമ്പിൽനിന്ന് മാതൃരാജ്യമായ ഓസ്ട്രേലിയയിലേക്ക് മടങ്ങിയെത്തിയതിനിടെയാണ് ഇപ്പോഴത്തെ അറസ്റ്റ് ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അറസ്റ്റ് ചെയ്ത യുവതിയെ മെൽബൺ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും. ഭീകരസംഘടനയിൽ ചേർന്നതിനടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. പരമാവധി 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. 2013നും 2014നും ഇടയിലാണ് ഇവ‍ർ സിറിയയിലേക്ക് യാത്ര ചെയ്ത് ഐഎസിൽ ചേർന്നതെന്നാണ് പൊലീസ് പറയുന്നത്. ഐഎസിൻ്റെ പതനത്തെ തുടർന്ന് 2019 മാർച്ചിൽ കുർദിഷ് സൈന്യത്തിൻ്റെ പിടിയിലായ യുവതിയെ അൽ ഹോൾ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ വ‍ർഷം സെപ്റ്റംബ‍ർ 26ന് ഇവർ ഓസ്ട്രേലിയയിലേക്ക് മടങ്ങിയതായും പൊലീസ് പറഞ്ഞു.

മെയ് ഏഴിന് ഒൻപതു വയസ്സുകാരനായ മകനൊപ്പം സിഡ്നിയിലേക്ക് മടങ്ങിയെത്തിയ 32കാരിക്കെതിരെയും സമാന കുറ്റങ്ങൾ ഓസ്ട്രേലിയൻ പൊലീസ് ചുമത്തിയിരുന്നു. കോടതി ജാമ്യം നിഷേധിച്ചതോടെ ഇവർ രണ്ട് മാസമെങ്കിലും സി​ഡ്നിയിലെ ജയിലിൽ തടവിൽ കഴിയേണ്ടിവരും. 2015ൽ ഐഎസ് ഭീകരനായ പങ്കാളിക്കൊപ്പം സിറിയയിൽ എത്തിയ യുവതി, പിന്നീട് കുട്ടിക്ക് ജന്മം നൽകുകയായിരുന്നു. 2017ൽ പങ്കാളി കൊല്ലപ്പെട്ടതിനെ തുട‍ർന്നാണ് ഇവർ ജന്മാനാടായ ഓസ്ട്രേലിയയിലേക്ക് മടങ്ങിയത്.

മൂന്നാഴ്ച മുൻപ് നാല് സ്ത്രീകളും ഒൻപത് കുട്ടികളും സമാന സാഹചര്യത്തിൽ ഓസ്ട്രേലിയയിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇവരിൽ മൂന്നുപേരെ ഭീകരക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തിരുന്നു. സിറിയയിൽനിന്ന് മടങ്ങിയെത്തിയ മുഴുവൻ സ്ത്രീകളും പൊലീസിൻ്റെ അന്വേഷണ പരിധിയിലാണെന്ന് ഓസ്ട്രേലിയയൻ ഫെഡറൽ പൊലീസ് ഡെപ്യൂട്ടി കമ്മീഷണ‍ർ ഹിൽഡ സിറെക് അറിയിച്ചിട്ടുണ്ട്.