14 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസ് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് പുനരാരംഭിച്ചു. ധാക്കയിൽ നിന്ന് കറാച്ചിയിലേക്കുള്ള ആദ്യ വിമാനത്തെ ജലസല്യൂട്ട് നൽകി സ്വീകരിച്ചു.
ധാക്ക: 14 വർഷത്തെ വിലക്കിന് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു. ബിമാൻ ബംഗ്ലാദേശ് എയർലൈൻസാണ് ധാക്ക-കറാച്ചി വിമാന സർവീസ് ആരംഭിച്ചത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെട്ടു. വ്യാഴാഴ്ച രാത്രി 8.15 ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി 11.03ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. വിമാനത്തെ ജല സല്യൂട്ട് നൽകി സ്വീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യോമയാന മേഖലയ്ക്ക് അപ്പുറം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് സിന്ധ് ഗവർണർ കമ്രാൻ ടെസ്സോറി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉദ്ഘാടന വിമാനത്തിന് ബംഗ്ലാദേശിന്റെ സിവിൽ ഏവിയേഷൻ, ടൂറിസം ഉപദേഷ്ടാവ് ഷെയ്ഖ് ബഷീറുദ്ദീൻ, ബംഗ്ലാദേശിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണർ ഇമ്രാൻ ഹൈദർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യാത്രയയപ്പ് നൽകിയതായി ധാക്കയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ബംഗ്ലാദേശ് എയർലൈൻസ് ക്രമേണ വിമാനങ്ങളുടെ ആവൃത്തി വർദ്ധിപ്പിക്കുകയും വിമാന നിരക്കുകൾ കുറയ്ക്കുകയും ചെയ്യുമെന്നും അറിയിച്ചു. ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മിൽ വ്യോമബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചകൾ പാകിസ്ഥാൻ ഹൈക്കമ്മീഷണർ പരാമർശിച്ചു.
2012 മുതൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. പിന്നീട് ദുബായ്, ദോഹ തുടങ്ങിയ ഗൾഫ് കേന്ദ്രങ്ങൾ വഴിയുള്ള കണക്ഷൻ റൂട്ടുകളിലൂടെയായിരുന്നു യാത്ര. ആഴ്ചയിൽ രണ്ടുതവണ സർവീസ് നടത്താനാണ് നിലവിലെ തീരുമാനം. വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിലും വിദ്യാഭ്യാസ വിനിമയം വികസിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം വളർത്തിയെടുക്കുന്നതിലും വിമാന സർവീസ് നിർണായക പങ്ക് വഹിക്കുമെന്ന് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് പറഞ്ഞു.
ആദ്യ വിമാനത്തിൽ 150 യാത്രക്കാർ ഉണ്ടായിരുന്നു. കറാച്ചിക്കും ചിറ്റഗോങ്ങിനും ഇടയിലുള്ള ചരക്ക് കപ്പൽ ഗതാഗതം 2024 നവംബറിൽ പുനരാരംഭിച്ചിരുന്നു.
