ഡോണാൾഡ് ട്രംപ് സഞ്ചരിച്ച സൈനിക ഹെലികോപ്ടറിന് തൊട്ടടുത്തുകൂടി യാത്രാവിമാനം കടന്നുപോയ സംഭവത്തിൽ അന്വേഷണം. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ആണ് അന്വേഷണം തുടങ്ങിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആണ് സംഭവം.
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സഞ്ചരിച്ച സൈനിക ഹെലികോപ്ടറിന് തൊട്ടടുത്ത് കൂടി യാത്രാവിമാനം പറന്ന സംഭവത്തിൽ അന്വേഷണം. ട്രംപ് സഞ്ചരിച്ച മിലിറ്ററി വൺ ഹെലികോപ്റിന് സമീപത്തുകൂടി ആണ് അമേരിക്കൻ എയർലൈൻസിൻ്റെ യാത്രാവിമാനം പറന്നത്. പ്രസിഡൻ്റ് സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എയർ ട്രാഫിക് കൺട്രോളർമാരുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടതാണ് സംഭവത്തിന് കാരണമെന്നാണ് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ആണ് അന്വേഷണം ആരംഭിച്ചത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രണ്ട് വിമാനങ്ങൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ സുരക്ഷിത അകലം ലംഘിക്കപ്പെട്ട 'ലോസ് ഓഫ് സെപ്പറേഷൻ' സംഭവിച്ചത്. ട്രംപുമായി വൈറ്റ് ഹൗസിൽനിന്ന് ആൻഡ്രൂസ് എയർ ഫോഴ്സ് ബേസിലേക്ക് പുറപ്പെട്ടതായിരുന്നു മിലിറ്ററി വൺ ഹെലികോപ്ടർ. ഇതേ സമയം റോണാൾഡ് റീഗൻ വാഷിങ്ടൺ നാഷണൽ എയർപോർട്ടിൽനിന്ന് പറന്നുയർന്ന അമേരിക്കൻ എയർലൈൻസിൻ്റെ ആഭ്യന്തര വിമാനമാണ് മിലിറ്ററി വൺ ഹെലികോപ്ടറിന്റെ സമീപത്തൂകൂടി കടന്നുപോയത്.
സംഭവത്തിൽ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടുണ്ട്. പ്രസിഡൻ്റിന് ഒരു ഘട്ടത്തിലും അപകടസാധ്യത ഉണ്ടായിരുന്നില്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരിൽ ചിലരാണ് മറൈൻ വൺ വിമാനങ്ങൾ പറത്തുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായ് വ്യക്തമാക്കി. വിമാനങ്ങൾ തമ്മിലുള്ള സുരക്ഷിത അകലം നഷ്ടപ്പെട്ട സമയത്ത് എയർ ട്രാഫിക് കൺട്രോളർ യാത്രാവിമാനത്തിലെ പൈലറ്റുമായും മറൈൻ വണ്ണിലെ പൈലറ്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും പ്രതികരിച്ചു.
പ്രസിഡന്റ് ഒരിക്കലും അപകടത്തിലായിരുന്നില്ലെന്നും സംഭവം അവലോകനം ചെയ്തുവരികയാണെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അധികൃതർ വ്യക്തമാക്കി. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കഴിഞ്ഞ വർഷം സൈനിക ഹെലികോപ്ടറും യാത്രാവിമാനവും തമ്മിൽ കൂട്ടിയിടിച്ച് 67 പേർ മരണപ്പെട്ട സംഭവത്തിന് പിന്നാലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വാഷിങ്ടൺ നാഷണൽ എയർപോർട്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയിരുന്നു.


