പാകിസ്ഥാനിൽ മുസ്ലീം പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ കോഹത് ജില്ലയിലാണ് സ്ഫോടനം ഉണ്ടായത്.

ഇസ്ലാമാബാ​ദ്: പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലീം പള്ളിയിൽ സ്ഫോടനമെന്ന് റിപ്പോർട്ട്. ഏഴുപേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ കോഹത് ജില്ലയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സ്ഫോടനം നടന്ന സ്ഥലത്തേക്കുള്ള റോഡുകൾ അടച്ചതായും പാകിസ്ഥാൻ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കോഹത് ജില്ലയിലെ ഓൾഡ് പൊലീസ് ലൈൻസിന് സമീപമാണ് സ്ഫോടനം ഉണ്ടായതെന്നാണ് രക്ഷാപ്രവർത്തക ഉദ്യോഗസ്ഥർ ആദ്യം അറിയിച്ചത്. എന്നാൽ പൊലീസ് ലൈൻസ് കോംപ്ലക്സിനുള്ളിലെ മുസ്ലീം പള്ളിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് ഖൈബർ പക്തൂൺഖ്വ ഇൻസ്പെക്ടർ ജനറൽ സുൽഫിക്കർ ഹമീദ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ കോഹത് റീജിയണൽ പൊലീസ് ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ മാധ്യമമായ ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് പിന്നാലെ ഭീകരരുമായി വെടിവെപ്പ് ഉണ്ടായതായും പ്രസ്താവനയിലുണ്ട്.

സ്ഫോടനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തക സംഘത്തെ വിന്യസിച്ചതായി റെസ്ക്യൂ 1122 ഖൈബർ പക്തൂൺഖ്വ വക്താവ് ബിലാൽ അഹമ്മദ് ഫൈസി പറഞ്ഞു. സ്ഫോടനത്തെ അപലപിച്ച മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയും ഗവർണർ ഫൈസൽ കരീം കുൻഡിയും പരിക്കേറ്റവർക്ക് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. അടുത്ത കാലത്തായി ആക്രമണ പരിമ്പരകൾക്ക് വേദിയാകുന്ന ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ഇപ്പോഴത്തെ സംഭവം സുരക്ഷാ ആശങ്ക ശക്തമാക്കിയിട്ടുണ്ട്.