14ലേറെ പേർ സ്ഫോടന സമയത്ത് ചാർട്ടേഡ് ബോട്ടിനുള്ളിലുണ്ടായിരുന്നു.
ഫ്ലോറിഡ: നട്ടുച്ചയ്ക്ക് ബോട്ടിൽ പൊട്ടിത്തെറി പിന്നാലെ ശരീരമാസകലം തീ പിടിച്ച് ആളുകൾ പുറത്തേക്ക്. അമേരിക്കയിലെ ഫ്ലോറിഡയിലെ മിയാമി കടൽ തീരത്ത് വലിയ അപകടം. ശനിയാഴ്ച ഉച്ചയോടെയാണ് വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ഒരുപോലെ നടുക്കിയ ദുരന്തമുണ്ടായത്. ബിസ്കെയ്ൻ ബേയിലെ ഹൗലോവർ സാാൻഡ്‌ബാറിന് സമീപം നങ്കൂരമിട്ടിരുന്ന ഒരു ചാർട്ടർ ബോട്ടിലാണ് ഉഗ്രസ്ഫോടനം നടന്നത്. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നവരിൽ 11 പേർക്ക് പരിക്കേറ്റതായും ഇവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മിയാമി-ഡേഡ് ഫയർ റെസ്ക്യൂ വിഭാഗം വിശദമാക്കുന്നത്. പരിക്കേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 14ലേറെ പേർ സ്ഫോടന സമയത്ത് ചാർട്ടേഡ് ബോട്ടിനുള്ളിലുണ്ടായിരുന്നു.

ഉച്ചയ്ക്ക് 12:30ഓടെയാണ് അപകടം നടന്നത്. ബോട്ട് സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയിൽ ബോട്ടിനുള്ളിലുണ്ടായിരുന്ന ചിലർ വെള്ളത്തിലേക്ക് തെറിച്ചുവീണു. ഗ്യാസ് ചോർച്ചയാകാം സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോട്ട് സ്റ്റാർട്ട് ചെയ്ത നിമിഷം വലിയൊരു പ്രകമ്പനത്തോടെ തീപ്പൊരികൾ ഉയരുകയും ബോട്ട് അഗ്നിക്കിരയാവുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു ബോട്ട് ക്യാപ്റ്റൻ ഇത് തന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തിയ സംഭവത്തിനാണ് സാക്ഷിയാവേണ്ടി വന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ 25ലധികം റെസ്ക്യൂ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരിൽ പലർക്കും ഗുരുതരമായ പൊള്ളലേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരുടെ എണ്ണം കൂടുതലായതിനാൽ ഇതൊരു വലിയ അപകടമായി പ്രഖ്യാപിച്ചാണ് അധികൃതർ നടപടികൾ ഏകോപിപ്പിച്ചത്. ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ, യു.എസ്. കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഹൗലോവർ സാാൻഡ്‌ബാർ പ്രദേശം വിനോദസഞ്ചാരികളുടെയും ബോട്ട് യാത്രികരുടെയും പ്രധാന കേന്ദ്രമാണ്. അതിനാൽ തന്നെ അപകടം നടന്ന സമയത്ത് നിരവധി ആളുകൾ അവിടെ ഉണ്ടായിരുന്നു. സ്ഫോടനത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടലിൽ ബോട്ട് ഉപയോഗിക്കുന്നവർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കൃത്യമായ ഇടവേളകളിൽ ബോട്ടുകളുടെ യന്ത്രത്തകരാറുകൾ പരിശോധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


