ബോയിങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് വിമാന ഓർഡറാണിതെന്ന് ട്രംപ് പറഞ്ഞു.

ദോഹ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഖത്തർ പ്രസിഡന്റ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷം ഖത്തർ - അമേരിക്ക ബോയിങ് ഡീൽ യാഥാത്ഥ്യത്തിലേക്ക്. രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ച്ചക്കൊടുവിൽ ഇരു രാജ്യങ്ങളും കരാറിൽ ഒപ്പു വച്ചു. ബോയിങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് വിമാന ഓർഡറാണിതെന്ന് ട്രംപ് പറഞ്ഞു. 200 ബില്യൺ ഡോളറിന്റെ അതായത് ഏകദേശം 17 ലക്ഷം കോടി രൂപയുടെ കരാറാണ് ഒപ്പു വച്ചിരിക്കുന്നത്. ഇതു വഴി അമേരിക്കയുടെ 160 ബോയിങ് വിമാനങ്ങളാണ് ഖത്തർ സ്വന്തമാക്കുക. 

Add Asianetnews as a Preferred SourcegooglePreferred

അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിങും ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേയ്സുമാണ് കരാറിൽ പങ്കാളികളാകുന്നത്. ബോയിങ് സിഇഒ കെല്ലി ഒട്ബെർഗും ഖത്തർ എയർവേയ്സ് സിഇഒ ബദർ മുഹമ്മദ് അൽ മീറും ട്രംപിന്റെയും ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുടെയും സാനിധ്യത്തിലാണ് കരാറുകളിൽ ഒപ്പു വച്ചത്. 

അതേ സമയം ബോയിങ് വിമാനങ്ങളുടെ ഏതൊക്കെ മോഡലുകളാണ് കരാറിന്റെ ഭാഗമാകുന്നതെന്നതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇരു രാജ്യങ്ങളും പുറത്തു വിട്ടിട്ടില്ല. വിമാനങ്ങളുടെ വില സംബന്ധിച്ച വിലയും രഹസ്യമായിത്തന്നെ തുടരുകയാണ്. ഈയടുത്തിടെ ബോയിങ് തങ്ങളുടെ ഏറ്റവും വില കൂടിയ ജെറ്റ് 777X ന്റെ വില പുറത്തു വിട്ടിരുന്നു. ഇതനുസരിച്ച് ഈ മോഡലിന്റെ 160 എണ്ണത്തിന് 70 ബില്യൺ ഡോളർ വില വരുമെന്നാണ് കണക്ക്. എന്നാൽ ബൾക്ക് ഡീലുകൾക്ക് സാധാരണയായി എയർലൈനുകൾക്ക് വലിയ ഡിസ്കൌണ്ടുകൾ നൽകി വരാറുണ്ടെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...