സൈനിക നടപടികൾ അവസാനിപ്പിച്ച് ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് ചൈന ആവശ്യപ്പെട്ടു. തെഹ്‌റാനിലെ സ്ഫോടനത്തിൽ ഒരു ചൈനീസ് പൗരൻ കൊല്ലപ്പെട്ടതിനെ ഗൗരവമായി കാണുന്ന ചൈന, യുദ്ധം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനാണ് മുൻഗണന നൽകുന്നത്.

ബീജിംഗ്: ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യയെ ആകെ വിഴുങ്ങുന്ന സാഹചര്യത്തിൽ സമാധാനാഹ്വാനവുമായി ചൈന. സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ട തെഹ്‌റാനിലെ സ്ഫോടനത്തിൽ ഒരു ചൈനീസ് പൗരൻ കൊല്ലപ്പെട്ടത് ഗൗരവകരമാണെന്ന് ചൈന വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, യുദ്ധം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു. തെഹ്‌റാനിലുണ്ടായ അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിനിടെയാണ് ചൈനീസ് പൗരൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകാൻ ഇറാനിലെ ചൈനീസ് എംബസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സുരക്ഷാ സാഹചര്യം പരിഗണിച്ച് തിങ്കളാഴ്ച വരെ മൂവായിരത്തിലധികം ചൈനീസ് പൗരന്മാർ ഇറാൻ വിട്ടു. മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ചൈന കഴിഞ്ഞ ആഴ്ച തന്നെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ ആക്രമിക്കുന്നതും ഭരണമാറ്റം ലക്ഷ്യമിടുന്നതും രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി റഷ്യൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ സംഭാഷണത്തിൽ കുറ്റപ്പെടുത്തി.

ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ദുബായ്, ദോഹ, മനാമ എന്നിവിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. യുഎസ് താവളങ്ങൾക്ക് നേരെ ചരിത്രത്തിലെ ഏറ്റവും കടുത്ത ആക്രമണം നടത്തുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.