കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; വത്തിക്കാൻ കർദ്ദിനാൾ ജോർജ്ജ് പെല്ലിന് ആറ് വര്‍ഷം തടവ് ശിക്ഷ
ഇരുപത്തിരണ്ട് വർഷം മുമ്പ് രണ്ട് ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കുറ്റത്തിന് വത്തിക്കാനിലെ മുതിർന്ന ആത്മീയാചാര്യൻ ജോര്‍ജ്ജ് പെല്ലിനെ ആറ് വര്‍ഷത്തേക്ക് തടവിന് വിധിച്ചു.
സിഡ്നി: ഇരുപത്തിരണ്ട് വർഷം മുമ്പ് രണ്ട് ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കുറ്റത്തിന് വത്തിക്കാനിലെ മുതിർന്ന ആത്മീയാചാര്യൻ ജോര്‍ജ്ജ് പെല്ലിനെ ആറ് വര്‍ഷത്തേക്ക് തടവിന് വിധിച്ചു. ഇരകളായ ആണ്‍കുട്ടികളുടെ ജീവിതത്തെ വളരെ മോശമായി പ്രതിയുടെ പ്രവര്‍ത്തി ബാധിച്ചെന്ന് ജഡ്ജി പീറ്റര്‍ കിഡ്ഡ് വിധി പ്രസ്താവിക്കവേ പറഞ്ഞു.
1996 ൽ മെൽബണിൽ ആർച്ച് ബിഷപ്പായിരിക്കെ സെന്‍റ് പാട്രിക് കത്തീഡ്രലിൽ ഞായറാഴ്ച കുർബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള അൾത്താര ബാലകരെ ജോർജ്ജ് പെൽ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്‍മാരെയാണ് ജോര്‍ജ്ജ് പെൽ ലൈംഗികമായി പീഡിപ്പിച്ചത്. വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കർദ്ദിനാളാണ് ജോർജ്ജ് പെൽ. വത്തിക്കാൻ ട്രഷററും പോപ്പിന്‍റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. ലൈംഗികാതിക്രമ കേസിൽ ഉള്‍പ്പെട്ടതിന് പിന്നാലെ ജോര്‍ജ്ജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.