പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമായതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കുടുംബത്തോടൊപ്പം സൗദി അറേബ്യ വിട്ടു. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ, തന്റെ 750 കോടിയുടെ സ്വകാര്യ ജെറ്റിൽ സുരക്ഷിത കേന്ദ്രത്തിലേക്കാണ് താരം പോയത്.
റിയാദ്: റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ, രാജ്യം വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ആഡംബര സ്വകാര്യ ജെറ്റിൽ സൗദി അറേബ്യയിൽ നിന്ന് ക്രിസ്റ്റ്യാനോ പറന്നതായാണ് റിപ്പോർട്ട്. 41 കാരനും അൽ നാസർ സൂപ്പർസ്റ്റാറുമായ ക്രിസ്റ്റ്യാനോ കുടുംബത്തോടൊപ്പമാണ് രാജ്യം വിട്ടത്. യൂറോപ്പിലെ സുരക്ഷിതമായ കേന്ദ്രത്തിലേക്കാണ് പോയതെന്നും പറയുന്നു. അമേരിക്ക, ഇസ്രായേൽ, ഇറാൻ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോയുടെ നാടുവിടൽ. യുദ്ധം അന്താരാഷ്ട്ര അത്‌ലറ്റുകളുടെ സുരക്ഷയെക്കുറിച്ച് ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. സാദിയോ മാനെ, ജോ ഫെലിക്സ്, കരിം ബെൻസെമ തുടങ്ങിയ ഫുട്ബോൾ സൂപ്പർതാരങ്ങളും സൗദി പ്രോ ലീഗിൽ ഫുട്ബോൾ കളിക്കുന്നു.
ഫെബ്രുവരി 28 ന് റിയാദിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റിയാദിലെ യുഎസ് എംബസിയെ ഇറാൻ ലക്ഷ്യം വച്ചിട്ടുണ്ട്. സൗദി ഫുട്ബോളിന്റെ ആഗോള അംബാസഡറായി സേവനമനുഷ്ഠിക്കുന്ന റൊണാൾഡോ 2023 ൽ അൽ നാസറിൽ ചേർന്നതിനുശേഷം റിയാദിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ഗൾഫ്സ്ട്രീം ജി650 എന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് അദ്ദേഹം രാജ്യം വിട്ടത്. ഏകദേശം 67 മില്യൺ പൗണ്ട് (ഏകദേശം 750 കോടി രൂപ) വിലവരുന്ന, പറക്കും മാളിക എന്നറിയിപ്പെടുന്ന വിമാനം, ലോകത്തിലെ ഏറ്റവും ആഡംബരമായ സ്വകാര്യ വിമാനങ്ങളിൽ ഒന്നാണ്,.19 യാത്രക്കാരെ വഹിക്കാനും 7,000 മൈലിലധികം നിർത്താതെ പറക്കാനും ഇതിന് കഴിയും.
