ഇന്നും നാളെയും കനത്ത മഴയാണ് ന്യൂസിലാൻഡ് കാലാവസ്ഥാ കേന്ദ്രമായ മെറ്റ് സർവീസ് പ്രവചിച്ചിട്ടുള്ളത്
ഓക്ക് ലാൻഡ്: വമ്പൻ ചുഴലികാറ്റിൽ നിന്ന് രക്ഷ തേടുകയാണ് ന്യൂസിലാൻഡ്. കനത്ത നാശനഷ്ടമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂസിലൻഡിന്‍റെ വടക്കൻ മേഖലയിലാണ് ഗബ്രിയേല ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. ഓക്ക് ലാൻഡ് ഉൾപ്പെടെ 5 മേഖലകളെ അക്ഷരാർത്ഥത്തിൽ ചുഴലിക്കാറ്റും കനത്ത മഴയും തകർത്തെറിഞ്ഞു എന്ന് പറയാവുന്നതാണ് ഇവിടുത്തെ അവസ്ഥ. 58000 വീടുകളിലാണ് മേഖലയിൽ വൈദ്യുതിബന്ധം താറുമാറായയത്. നിരവധി വീടുകളാണ് ഇവിടെ തകർന്നത്. ഔദ്യോഗിക കണക്ക് പ്രകാരം അമ്പതിനായരത്തോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് അതിലുമേറെ വരുമെന്നാണ് റിപ്പോർട്ടുകൾ.
തീരമേഖലകളിൽ പലയിടത്തും റോഡുകളിൽ വെള്ളം കയറി. ഉയർന്ന തിരമാലകൾ കരയിലേക്ക് ഇരച്ച് കയറി. വീടുകൾക്ക് മേൽ പലയിടത്തും കൂറ്റൻ മരങ്ങൾ വീണു. ജീവൻ രക്ഷിക്കാനായി ഇവിടത്തെ ജനങ്ങൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഓക്ക് ലാൻഡ് ഉൾപ്പെടെ 5 മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് സർക്കാർ ചുഴലിക്കാറ്റിനെ നേരിടുന്നത്. ദേശീയ അടിയന്തരാവസ്ഥ പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യാത്രാ നിയന്ത്രണം ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.. 11.5 മില്യൺ ന്യൂസിലാൻഡ് ഡോളറിന്‍റെ അടിയന്തര ധനസഹായം ഈ മേഖലൾക്കായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്നും നാളെയും കനത്ത മഴയാണ് ന്യൂസിലാൻഡ് കാലാവസ്ഥാ കേന്ദ്രമായ മെറ്റ് സർവീസ് പ്രവചിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗബ്രിയേല ചുഴലികാറ്റ് ഭീഷണി ശക്തമായി തുടരുകയാണ്. അതേസമയം മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ചുഴലിഭീഷണിയുള്ള മേഖലയിലെ പൊതുഗതാഗതവും വലിയ ഭീഷണിയിലാണ്. ഒരാഴ്ച മുൻപ് ഓക്ക് ലാൻഡിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാല് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗബ്രിയേല ചുഴലിക്കാറ്റും കനത്ത നാശം വിതയ്ക്കുന്നത്.

