ജോർജിയയിലെ ഉപതെരഞ്ഞെടുപ്പിൽ വിജയം: അമേരിക്കൻ സെനറ്റിലും ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം
പ്രധാന നിയമനങ്ങൾക്കും നിയമപരമായ അജണ്ടകൾ നടപ്പിലാക്കുന്നതിനും ജോ ബൈഡന് മേധാവിത്തം നൽകാൻ ഈ ഭൂരിപക്ഷം സഹായിക്കും
വാഷിങ്ടൺ: അമേരിക്കൻ സെനറ്റിൽ ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം പിടിച്ചെടുത്തു. ജോർജിയ സംസ്ഥാനത്ത് നിന്ന് സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായ റഫായേൽ വാർനോക്ക്, ജോൺ ഓസോഫ് എന്നിവർ വിജയിച്ചതോടെയാണ് ഡെമോക്രാറ്റ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചത്. ഇതോടെ ജനപ്രതിനിധിസഭയിലും, സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടി. ഈ സാഹചര്യത്തിൽ ജോ ബൈഡന് വ്യക്തമായ മുൻതൂക്കം ലഭിച്ചു.
ഔദ്യോഗിക പദവിയിൽ തന്റെ അവസാന ദിവസങ്ങളിലേക്ക് അടുത്ത ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി വീണ്ടും ഇടിയുന്ന കാഴ്ചയാണ് അമേരിക്കയിൽ കണ്ടത്. ചൊവ്വാഴ്ചയാണ് ജോർജിയയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ സെനറ്റിൽ ഇരു പാർട്ടികൾക്കും 50 സീറ്റുകൾ വീതമായി. ഇന്ത്യൻ വംശജയായ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഉള്ള ഒരു വോട്ട് കൂടിയാകുമ്പോൾ ഡെമോക്രാറ്റുകൾക്ക് 51 ആകും.
പ്രധാന നിയമനങ്ങൾക്കും നിയമപരമായ അജണ്ടകൾ നടപ്പിലാക്കുന്നതിനും ജോ ബൈഡന് മേധാവിത്തം നൽകാൻ ഈ ഭൂരിപക്ഷം സഹായിക്കും. എന്നാൽ ഫലം വന്നതിന് പിന്നാലെ അട്ടിമറി ആരോപണവുമായി ട്രംപ് അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനം വോട്ട് ലഭിക്കാതെ വന്നതിനാലാണ് ജോർജിയയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 40 ലക്ഷത്തോളം പേർ വോട്ട് രേഖപ്പെടുത്തി.