ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിക്കുന്നുവെങ്കിലും ശുഭകരമായ വിവരങ്ങൾ ഇതുവരെ ഇല്ലെന്നാണ് ഇറാൻ ഏജൻസികൾ വ്യക്തമാക്കുന്നത്.

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘ‍ർഷത്തിന് അവസാനിപ്പിക്കാനായി അമേരിക്ക ഇറാൻ ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിക്കുന്നതിനിടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ചർച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്ലാമാബാദ് ചർച്ചകൾ രാത്രി വൈകിയും തുടരുകയാണ്. ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിക്കുന്നുവെങ്കിലും ശുഭകരമായ വിവരങ്ങൾ ഇതുവരെ ഇല്ലെന്നാണ് ഇറാൻ ഏജൻസികൾ വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങളോടെ ഹോർമുസിൽ കപ്പൽ ഗതാഗതം തുറന്നു എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വിശദമാക്കിയത്. എന്നാൽ സൈനിക കപ്പലുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് ഇറാൻ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അന്ത‍ർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. എം ബി ഗാലിബാഫും ജെ ഡി വാൻസും തമ്മിൽ ഹസ്തദാനം ചെയ്‌തെന്നാണ് അൽ ജസീറ റിപ്പോ‍ർട്ട് ചെയ്യുന്നത്.

പാകിസ്ഥാൻ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഈ നേരിട്ടുള്ള ചർച്ചകൾ വലിയൊരു മുന്നേറ്റമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ ചർച്ചകളുടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ചർച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാനുമായി ഒരു കരാറിൽ എത്തുന്നതും എത്താതിരിക്കുന്നതും തന്നെ സംബന്ധിച്ച് വ്യത്യാസമില്ലാത്ത കാര്യമാണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

ഇതിനിടെ ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഇസ്രായേൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും ഈ പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച രാത്രി വെളിപ്പെടുത്തിയത്. അവർ നമ്മെ ശ്വാസം മുട്ടിക്കാൻ ആഗ്രഹിച്ചു, ഇപ്പോൾ നമ്മൾ അവരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഇറാനെയും അതിന്റെ പ്രാദേശിക സഖ്യകക്ഷികളെയും അടയാളപ്പെടുത്തിയ മാപ്പ് പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. അവരെ നമ്മൾ ശക്തമായി പ്രഹരിച്ചു, ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും വീഡിയോ സന്ദേശത്തിൽ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം