മരുന്ന് വില 200 ശതമാനം വർദ്ധിപ്പിക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ ഇത് ദയവായി എന്റെ ജനങ്ങളോട് പറയരുത്" എന്ന് മാക്രോൺ തന്നോട് അപേക്ഷിച്ചതായി ട്രംപ് അവകാശപ്പെട്ടു

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ 'മോസ്റ്റ് ഫേവേർഡ് നേഷൻ' നയത്തിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഭീഷണിപ്പെടുത്തി മരുന്ന് വില വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്ന് ട്രംപിന്റെ വെളിപ്പെടുത്തൽ . അമേരിക്കൻ ഉപഭോക്താക്കൾ വലിയ തുക നൽകി ആഗോള ആരോഗ്യമേഖലയിൽ സബ്‌സിഡി നൽകുന്ന തരത്തിലുള്ള രീതി അവസാനിപ്പിക്കാനാണ് ഈ നീക്കമെന്നും ട്രംപ് അവകാശപ്പെട്ടു. ഫ്രാൻസിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും, പ്രത്യേകിച്ച് വൈൻ, ഷാംപെയ്ൻ എന്നിവയ്ക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മരുന്ന് വില വർദ്ധിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ഇത് നടപ്പിലാക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

താരിഫ് ഭീഷണിക്ക് മുന്നിൽ മാക്രോൺ വഴങ്ങിയെന്ന് ട്രംപ് പരിഹസിച്ചു. "ഡൊണാൾഡ്, നമുക്ക് കരാറിലെത്താം. മരുന്ന് വില 200 ശതമാനം വർദ്ധിപ്പിക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ ഇത് ദയവായി എന്റെ ജനങ്ങളോട് പറയരുത്" എന്ന് മാക്രോൺ തന്നോട് അപേക്ഷിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഫ്രാൻസിൽ ഒരു ഗുളികയ്ക്ക് 10 ഡോളർ ഉള്ളപ്പോൾ അമേരിക്കക്കാർ 14 മടങ്ങ് കൂടുതൽ നൽകേണ്ടി വരുന്നുവെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. തന്റെ ഇടപെടലിലൂടെ ഫ്രാൻസിലെ വില 30 ഡോളറായെന്നും അമേരിക്കയിൽ വില കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസിനെപ്പോലെ മറ്റ് രാജ്യങ്ങളും തന്റെ താരിഫ് ഭീഷണിക്ക് മുന്നിൽ മിനിറ്റുകൾക്കുള്ളിൽ വഴങ്ങിയെന്നും മരുന്ന് വില വർദ്ധിപ്പിക്കാൻ സമ്മതിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയിലെ മരുന്ന് വില കുറയ്ക്കുന്നതിനായി TrumpRx.gov എന്ന പുതിയ വെബ്സൈറ്റ് ഈ ജനുവരിയിൽ പ്രവർത്തനമാരംഭിക്കുമെന്ന് ട്രംപ് അറിയിച്ചു. ഇതിലൂടെ 400 മുതൽ 600 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഫൈസർ, ആസ്ട്രസെനെക്ക തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനോടകം ഈ പദ്ധതിയുമായി സഹകരിക്കാൻ ധാരണയായിട്ടുണ്ട്.

ട്രംപിന്റെ വീഡിയോയ്ക്കും മരുന്ന് വിലയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്കും ശേഷം ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസോ ആരോഗ്യ മന്ത്രാലയമോ ഔദ്യോഗിക കുറിപ്പുകൾ ഇറക്കിയിട്ടില്ല. സാധാരണയായി ഇത്തരം നയതന്ത്ര പ്രകോപനങ്ങളോട് തൽക്ഷണം പ്രതികരിക്കാതെ, കാര്യങ്ങൾ നിരീക്ഷിക്കുന്ന ശൈലിയാണ് മാക്രോൺ സ്വീകരിക്കാറുള്ളത്. നേരത്തെയും ഇതേ വിഷയം ട്രംപ് ഉന്നയിച്ചപ്പോൾ, ഫ്രഞ്ച് സർക്കാർ ഈ അവകാശവാദങ്ങളെ തള്ളിയിരുന്നു. ഫ്രാൻസിൽ മരുന്ന് വില നിശ്ചയിക്കുന്നത് ഒരു പ്രസിഡന്റിന് നേരിട്ട് ചെയ്യാവുന്ന കാര്യമല്ലെന്നും അവിടെ കർശനമായ റെഗുലേറ്ററി സംവിധാനങ്ങളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.