യുഎസ് ചൈന വ്യാപാരക്കരാറിൽ അന്തിമ ധാരണയാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്

ബെയ്ജിംഗ്: വ്യാപാര യുദ്ധവും, താരിഫ് പോരും തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ഇന്ത്യൻ സമയം രാവിലെ ഏഴരയോടെയാണ് ഇരു നേതാക്കളും ചർച്ച നടത്തുക. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. വീണ്ടും അധികാരത്തിൽ എത്തിയ ശേഷം ഇതാദ്യമായാണ് ട്രംപ് ചൈനീസ് പ്രസിഡന്റിനെ നേരിൽ കാണുന്നത്. യുഎസ് ചൈന വ്യാപാരക്കരാറിൽ അന്തിമ ധാരണയാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എപെക് ഉച്ചകോടിക്ക് തൊട്ട് മുന്പ് ചൈന അമേരിക്കയിൽ നിന്ന സൊയാബീൻ ഇറക്കുമതി ചെയ്യാൻ തയ്യാറായത് മഞ്ഞുരുകലിന്റെ സൂചനയെന്നാണ് അനുമാനം. എന്നാൽ അപൂർവ്വ ധാതുക്കളുടെ കയറ്റു മതി നിയന്ത്രണത്തിൽ അടക്കം അയവ് വരുത്താൻ ചൈനയും, ചിപ്പ് കയറ്റുമതി നിയന്ത്രണത്തിൽ അയവു വരുത്താൻ അമേരിക്കയും തയ്യാറാകുമോ എന്നതിൽ ആകാംഷ തുടരുകയാണ്.

ടിക് ടോക്കിന്റെ കാര്യത്തിലും അമേരിക്കയും ചൈനയും കരാറിലൊപ്പിടുമെന്ന് ട്രംപ് സൂചന നൽകിയിരുന്നു. ട്രംപുമായി മറൈൻ വൺ ഹെലികോപ്ടർ ബൂസാനിലെ ഗിംഹേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഷി ജിൻപിങ്ങ് എത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു ഇത്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ദക്ഷിണ കൊറിയയിലെ ബൂസാൻ വേദിയാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം