യുഎസ് - ഇറാൻ സംഘർഷം വീണ്ടും കടുക്കുന്നതിനിടെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാൻ്റെ സമ്പദ്‍വ്യവസ്ഥ തകരുകയാണെന്നും ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യുഎസിന് ലഭിച്ചുവെന്നും ട്രംപിൻ്റെ അവകാശവാദം.
വാഷിങ്ടൺ: ഇറാൻ്റെ സമ്പദ്‍വ്യവസ്ഥ തകരുകയാണെന്നും ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യുഎസിന് ലഭിച്ചുവെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ചർച്ച നടത്താൻ അമേരിക്ക ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ്, നിലവിലെ സാഹചര്യമാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് ട്രംപിൻ്റെ പ്രതികരണം. ഒരിടവേളയ്ക്ക് ശേഷം യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതിനിടെ ആണ് ട്രംപിൻ്റെ പ്രതികരണം.
"എബിസി ഫേക്ക് ന്യൂസ് റിപ്പോർട്ട് ചെയ്തതുപോലെ, ഇറാനെ ചർച്ചയ്ക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നില്ല. അവർ യാതൊരു വിലയുമില്ലാത്ത ഒരു കരാറിൽ ഒപ്പുവെക്കുന്നുണ്ടോ ഇല്ലയോ എന്നത് എന്നെ ഒട്ടും ബാധിക്കുന്ന കാര്യവുമല്ല. ഹോർമുസ് കടലിടുക്കിന്മേൽ ഏതാണ്ട് പൂർണമായ നിയന്ത്രണമുള്ളതും അവരുടെ സമ്പദ്‌വ്യവസ്ഥ പൂർണമായി തകർന്നുകൊണ്ടിരിക്കുന്നതുമായ നിലവിലെ സാഹചര്യമാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. അവർ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുക മാത്രമാണ് ചെയ്യുന്നത്. ഇറാനിലെ ജനങ്ങൾ എപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കാനും പോരാടാനും പോകുന്നത്?" - ട്രംപ് പോസ്റ്റിൽ പറഞ്ഞു.
ഇറാന് നേരെ ആക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് ട്രംപിൻ്റെ അവകാശവാദം. ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ് - ഇറാൻ സംഘർഷത്തിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ലഭിച്ചുവെന്ന് അവകാശപ്പെട്ട് ട്രംപ് ഒന്നിലധികം തവണ രംഗത്തെത്തിയിരുന്നു. എന്നാൽ യുഎസിൻ്റെ വാദങ്ങൾ തള്ളിയ ഇറാൻ, ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിൽ തന്നെയാണെന്ന് വ്യക്തമാക്കി.
ചൊവ്വാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ വ്യാപക നാശം ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ ജോർദാൻ, ബഹ്റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസിൻ്റെ വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടിച്ചു. ജൂലൈ ആദ്യവാരം ഉണ്ടായ ആക്രമണ പരമ്പരകൾക്ക് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ വീണ്ടും സംഘർഷം ശക്തമാകുന്നത്. പശ്ചിമേഷ്യൻ സാഹചര്യം വീണ്ടും അശാന്തമായതോടെ ആഗോള ക്രൂഡ് ഓയിൽ വില നാല് ഡോളർ വർധിച്ച് അഞ്ച് ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി.


