ഇറാൻറെ തുടർച്ചയായ ആക്രമണങ്ങളിൽ യുഎഇക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെന്ന് പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. സമാധാന ശ്രമങ്ങൾക്കിടയിലും ഇറാൻ ആക്രമണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.  

അബുദാബി: ഇറാന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടർച്ചയായ പ്രകോപനങ്ങളിലും ആക്രമണങ്ങളിലും യുഎഇയുടെ നിലപാട് സുതാര്യവും വിട്ടുവീഴ്ചയില്ലാത്തതുമാണെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. അയൽരാജ്യങ്ങൾ സമാധാനത്തിനായി ശ്രമിക്കുമ്പോഴും അവരെ ആക്രമിക്കുന്ന ഇറാന്‍റെ നടപടി വിശ്വസിക്കാൻ കൊള്ളാത്തതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സംഘർഷങ്ങൾ ഒഴിവാക്കാൻ അയൽരാജ്യങ്ങൾ പരമാവധി ശ്രമിച്ചിട്ടും ഇറാൻ ആക്രമണം തുടരുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിലാണ് ഒരു രാജ്യത്തിന്‍റെ നിലപാടുകളുടെ വ്യക്തത പരിശോധിക്കപ്പെടുന്നത്. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക, ജനങ്ങൾക്ക് സുരക്ഷയൊരുക്കുക, കൈവരിച്ച നേട്ടങ്ങൾ കാത്തുസൂക്ഷിക്കുക എന്നത് പ്രാഥമിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

ആക്രമണം തുടർന്ന് ഇറാൻ

യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇറാന്‍റെ ആക്രമണങ്ങൾ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. തിങ്കളാഴ്ച 12 ബാലിസ്റ്റിക് മിസൈലുകൾ, 2 ക്രൂസ് മിസൈലുകൾ, 19 ഡ്രോണുകൾ എന്നിവ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്തു. ഇതിൽ 4 പേർക്ക് പരിക്കേറ്റു. ഇതുവരെ 519 ബാലിസ്റ്റിക് മിസൈലുകളും 2,210 ഡ്രോണുകളും യുഎഇ തകർത്തു.

ആക്രമണങ്ങളിൽ ഇതുവരെ രണ്ട് യുഎഇ സൈനികർ, ഒരു മൊറോക്കൻ കരാറുകാരൻ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10 സിവിലിയന്മാർ എന്നിവർ കൊല്ലപ്പെട്ടു. വിവിധ രാജ്യക്കാരായ 221 പേർക്കാണ് ഇതുവരെ പരിക്കേറ്റത്. യുഎഇയുടെ പ്രതിരോധ സംവിധാനം അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നത് കൊണ്ടുമാത്രമാണ് വൻ ദുരന്തങ്ങൾ ഒഴിവാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.