കുവൈത്തിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങളിലും മന്ത്രാലയ സമുച്ചയത്തിലും ഡ്രോൺ ആക്രമണം ഉണ്ടായി. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ആസ്ഥാനത്തും രണ്ട് വൈദ്യുതി-ജല പ്ലാന്റുകളിലും ആക്രമണം നാശനഷ്ടമുണ്ടാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി ഉത്പാദനം തടസ്സപ്പെടുകയും ചെയ്തു.
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ഞായറാഴ്ച ഡ്രോൺ ആക്രമണത്തിന് ഇരയായി. ഷുവൈഖ് പ്രദേശത്തെ കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) ഹെഡ്‌ക്വാർട്ടേഴ്‌സ് സമുച്ചയം ലക്ഷ്യമിട്ട ആക്രമണത്തിൽ തീപിടുത്തം ഉണ്ടായതും കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചതുമാണെന്ന് അധികൃതർ അറിയിച്ചു.
അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കെട്ടിടം ഒഴിപ്പിക്കുകയും നാശനഷ്ടം വിലയിരുത്തൽ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു. ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്ത് നഗരത്തിലെ മന്ത്രാലയ സമുച്ചയ കെട്ടിടത്തിനു നേരെയും ഡ്രോൺ ആക്രമിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ കെട്ടിടത്തിന് ഗൗരവമായ വസ്തുനാശം സംഭവിച്ചെങ്കിലും ആളപായമില്ല. മുൻകരുതൽ നടപടിയായി 2026 ഏപ്രിൽ 5 ഞായറാഴ്ച മന്ത്രാലയ സമുച്ചയത്തിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ജോലി അനുവദിക്കുകയും സന്ദർശകരെ സ്വീകരിക്കുന്നത് താൽക്കാലികമായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം രണ്ട് വൈദ്യുതി ജല പ്ലാന്റുകളും ഡ്രോൺ ആക്രമണത്തിന് ഇരയായതായി വൈദ്യുതി ജല ഊർജ്ജ മന്ത്രാലയം അറിയിച്ചു . ഇതിൽ വലിയ നാശനഷ്ടം സംഭവിക്കുകയും രണ്ട് വൈദ്യുതി ഉൽപാദന യൂണിറ്റുകൾ താൽക്കാലികമായി നിലച്ചതായും അധികൃതർ അറിയിച്ചു. വൈദ്യുതി, ജല സേവനങ്ങളുടെ സ്ഥിരത ഉറപ്പാക്കാൻ സാങ്കേതിക സംഘങ്ങളും അടിയന്തര സംഘങ്ങളും ഏകോപിത പ്രവർത്തന പദ്ധതിയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.


