ഇക്കഴിഞ്ഞ ബുധനാഴ്ചയും തുര്‍ക്കിയിൽ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

അങ്കാര: തുര്‍ക്കിയിൽ വൻ ഭൂകമ്പം. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നതെന്ന് സോളാര്‍ സിസ്റ്റം ജ്യോമെട്രി സര്‍വ്വെ റിപ്പോര്‍ട്ട് ചെയ്തു. 

തുര്‍ക്കിയിലെ സെന്‍ട്രൽ അന്‍റോലിയ മേഖലയിലുള്ള കൊന്യ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ആര്‍ക്കും ജീവൻ നഷ്ടപ്പെട്ടതായി വിവരമില്ല.

ഇക്കഴിഞ്ഞ ബുധനാഴ്ചയും തുര്‍ക്കിയിൽ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കിഴക്കൻ മെഡിറ്ററേനിയനിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗ്രീക്ക് ദ്വീപായ കാസോസിനടുത്താണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചത്. ഭൂനിരപ്പില്‍ നിന്ന് ഏകദേശം 78 കിലോമീറ്റർ (48.67 മൈൽ) ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്നും യുഎസ്ജിഎസ് അറിയിച്ചിരുന്നു. 

ഗ്രീസ്, തുർക്കി, ഈജിപ്ത്, ലെബനൻ, ജോർദാൻ എന്നിവയുൾപ്പെടെ ഒന്നിലധികം രാജ്യങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുർക്കിയിലെ ഡെനിസ്ലി, അന്റാലിയ, അയ്ഡിൻ, ഇസ്പാർട്ട, ബർദൂർ, മാനിസ, ഇസ്മിർ എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകളിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇതിനിടെ, പാകിസ്ഥാനിലും കഴിഞ്ഞ ദിവസങ്ങളിൽ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.