ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിൽ റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. ഇതേത്തുടർന്ന് ഫിലിപ്പീൻസ്, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഭൂചലനത്തിൽ ഫിലിപ്പീൻസിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മിന്ദനാവോ: ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിൽ റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. ഭൂമിക്കടിയിൽ 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതേത്തുടർന്ന് ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തായ്‌വാൻ, പലാവു, പാപുവ ന്യൂഗിനി തുടങ്ങിയ രാജ്യങ്ങളിലെ തീരപ്രദേശങ്ങളിൽ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഭൂചലനത്തിൽ ഫിലിപ്പീൻസിൽ വലിയ നാശനഷ്ടങ്ങളുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Scroll to load tweet…

ഫിലിപ്പീൻസിലെ ജനറൽ സാന്റോസ് നഗരത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. സ്കൂളുകൾ തുറന്ന ആദ്യ ദിവസമായതിനാൽ വിദ്യാർത്ഥികളെ അടിയന്തിരമായി ഒഴിപ്പിച്ചു. ഒരു ആശുപത്രിയിലെ രോഗികളെ മുഴുവൻ തുറസായ സ്ഥലത്തേക്ക് മാറ്റി. പലയിടത്തും വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. ഇന്തോനേഷ്യയിലെ ബോർണിയോ, സുലവേസി തുടങ്ങിയ ഭാഗങ്ങളിൽ 3 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്തോനേഷ്യയിലെ നോർത്ത് സുലവേസി, നോർത്ത് മലുകു പ്രവിശ്യകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.

Scroll to load tweet…

ഫിലിപ്പീൻസിലെ സരംഗാനി, ദവാനോ ഒക്സിഡന്റൽ, സുലു ഉൾപ്പെടെ ഒമ്പത് പ്രവിശ്യകളിലെ തീരദേശവാസികളോട് എത്രയും വേഗം ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തുറമുഖങ്ങളിലോ ആഴം കുറഞ്ഞ തീരങ്ങളിലോ കിടക്കുന്ന ബോട്ടുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും, നിലവിൽ കടലിലുള്ള ബോട്ടുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഴക്കടലിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു. ഭൂമിശാസ്ത്രപരമായി പസഫിക് 'റിംഗ് ഓഫ് ഫയർ' മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫിലിപ്പീൻസിൽ ഭൂചലനങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പതിവാണ്.