ടെക്നിക്കൽ തകരാറ് എന്ന മുന്നറിയിപ്പ് കോക്പിറ്റിൽ ലഭിച്ചതോടെയാണ് വിമാനം തിരിച്ചിറക്കിയത്. അനിയന്ത്രിതമായായിരുന്നു എൻജിൻ പ്രവർത്തിച്ചിരുന്നതെന്നാണ് പൈലറ്റ് പ്രതികരിക്കുന്നത്

ബ്രിട്ടൻ: ടേക്ക് ഓഫിന് പിന്നാലെ യാത്ര വിമാനത്തിന്റെ രണ്ട് എൻജിനുകൾ തകരാറിൽ. ബിർമിങ്ഹാമിൽ നിന്ന് ജേഴ്സിയിലേക്ക് പുറപ്പെട്ട യാത്രാ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇംഗ്ലണ്ടിനും ഫ്രാൻസിനും ഇടയിലുള്ള ചാനൽ ദ്വീപിലെ ജേഴ്സിയിലേക്ക് പുറപ്പെട്ട വിമാനമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. ദി ബ്ലൂ ഐസ്ലാൻഡ് വിമാനത്തിന്റെ എൻജിനാണ് തകരാറിലായത്. 70 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

എമർജൻസി ലാൻഡിംഗിനിടെ കാറ്റ് ശക്തമായിരുന്നെങ്കിലും സുരക്ഷിതമായി വിമാനം താഴെയിറക്കാൻ സാധിക്കുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷയും ജീവനക്കാരുടെ സുരക്ഷയും ഒന്നാമതായി കണക്കാക്കുന്നതിനാലാണ് അടിയന്തര നടപടിയെന്നാണ് ദി ബ്ലൂ ഐസ്ലാൻഡ് വക്താവ് വിശദമാക്കിയത്. വിമാനത്തിലെ യാത്രക്കാർക്ക് ഹോട്ടലിൽ താമസവും ഭക്ഷണവും ഒരുക്കിയതായും വിമാനക്കമ്പനി വിശദമാക്കി. 

വലിയ ആശങ്കകൾക്ക് വക നൽകാതെ എമർജൻസി ലാൻഡിംഗ് പൂർത്തിയാക്കിയെന്നും വിമാനക്കമ്പനി വിശദമാക്കി. ടെക്നിക്കൽ തകരാറ് എന്ന മുന്നറിയിപ്പ് കോക്പിറ്റിൽ ലഭിച്ചതോടെയാണ് വിമാനം തിരിച്ചിറക്കിയത്. അനിയന്ത്രിതമായായിരുന്നു എൻജിൻ പ്രവർത്തിച്ചിരുന്നതെന്നാണ് പൈലറ്റ് പ്രതികരിക്കുന്നത്. തിരിച്ച് ഇറക്കിയ അൽപ സമയത്തേക്ക് മാത്രമാണ് ബിർമിംഗ്ഹാം വിമാനത്താവളത്തിലെ റൺവേ അടച്ചതെന്നാണ് വിമാനത്താവള വക്താവ് വിശദമാക്കിയത്. ജേഴ്സി ദ്വീപുകളിലേക്ക് അവധി ആഘോഷിക്കാനായി പോയവരാണ് വിമാനത്തിലെ യാത്രക്കാരിലെ ഏറിയ പങ്കും. സംഭവത്തിൽ എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം