കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി.
കുവൈത്ത്: കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സംഘവും അഗ്നിശമന സംഘങ്ങളും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തനം തുടങ്ങി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു. കുവൈത്ത് ഫയർ ഫോഴ്‌സ് സ്ഥലത്ത് തീ അണയ്ക്കാനുള്ള പ്രവർത്തനം തുടരുകയാണ്. മിന അൽ അഹ്മദി റിഫൈനറിയിലെ ഒരു ഓപ്പറേഷണൽ യൂണിറ്റിന് നേർക്ക് കഴിഞ്ഞ ദിവസവും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു.
ഇസ്രയേലിലെ ഹൈഫയിൽ ഓയിൽ റിഫൈനറിക്ക് നേരെ ആക്രമണം
ഇസ്രയേലിലെ വടക്കൻ മേഖലയായ ഹൈഫയിലെ ഓയിൽ റിഫൈനറിക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ. ഇറാനും ഖത്തറും അതിർത്തി പങ്കിടുന്ന സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രയേൽ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ തിരിച്ചടിയായി നടത്തിയ മിസൈൽ ആക്രമണത്തിലാണ് സംഭവം. ഇസ്രയേലിലെ 130ലേറെ ലക്ഷ്യ സ്ഥാനത്തേക്ക് ഇറാൻ മിസൈൽ വർഷിച്ചതായാണ് റിപ്പോർട്ട്. ക്ലസ്റ്റർ ബോംബുകളാണ് ഇറാൻ ഇസ്രയേലിലെ വിവിധ മേഖലകളിലേക്ക് വർഷിച്ചത്. ഒരു മണിക്കൂറിനുള്ളിൽ അഞ്ച് മിസൈലുകൾ ഇറാൻ പ്രയോഗിച്ചെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ മേഖലയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെട്ടതായാണ് ഇസ്രയേൽ ഊർജ്ജ മന്ത്രി എലി കൊഹൻ വ്യാഴാഴ്ച പ്രസ്താവനയിൽ വിശദമാക്കിയത്.


