വടിവാൾ ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങളിൽ പത്തിൽ ഒരെണ്ണത്തിൽ കൌമാരക്കാരാണ് പ്രതികളാവുന്നതെന്നാണ് കണക്കുകൾ. സാധാരണ ആളുകൾ ഒന്നിച്ച് കൂടുന്ന സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്നും പൊലീസ് വിശദമാക്കുന്നത്.

സിഡ്നി: ആൾക്കൂട്ടങ്ങൾക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങൾ വർധിച്ചതിന് പിന്നാലെ വടിവാൾ വിൽപനയ്ക്ക് വിലക്കുമായി ഓസ്ട്രേലിയ. മെൽബണിലെ ഷോപ്പിംഗ് സെൻററിലുണ്ടായ ആക്രണത്തിന് പിന്നാലെയാണ് നടപടി. വിക്ടോറിയ സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. നേരത്തെ സെപ്തംബർ മുതൽ വിലക്ക് വരുന്നതായാണ് അറിയിപ്പ് നൽകിയിരുന്നത്. എന്നാൽ ഞായറാഴ്ച നോർത്ത്ലാൻഡ് ഷോപ്പിംഗ് സെൻററിൽ രണ്ട് സംഘങ്ങൾ വടിവാളുകളുമായി ചേരി തിരിഞ്ഞ് ആക്രമിച്ചതിന് പിന്നാലെയാണ് വിലക്ക് ഉടനടി ഏർപ്പെടുത്തിയത്. ഞായറാഴ്ചയുണ്ടായ അക്രമത്തിൽ 20 കാരൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 

സാധാരണ ജനങ്ങളോ പൊലീസോ ഇത്തരം ആയുധം ഉപയോഗിക്കാതിരിക്കാൻ വടിവാൾ വിതരണം അവസാനിപ്പിക്കുന്നതായാണ് അധികൃതർ വിശദമാക്കിയത്. ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ 15ഉം, 16ഉം, 18ഉം, വയസുള്ള രണ്ട് കൌമാരക്കാരും 20കാരനുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെല്ലാരും തന്നെ നേരത്തെയും കേസുകളിൽ പ്രതികളാണ്. ഞായറാഴ്ച നടന്ന ആക്രമണം സംഘങ്ങൾ തമ്മിൽ പദ്ധതിയിട്ട് നടത്തിയതാണെന്നും എന്നാൽ സാധാരണക്കാർക്ക് പരിക്കേറ്റുവെന്നാണ് പൊലീസ് വിശദമാക്കിയത്. 

വിക്ടോറിയയിൽ ഇത്തരം സംഭവങ്ങൾ സാധാരണമല്ലെങ്കിൽ കൂടിയും വടിവാൾ ആക്രമണങ്ങൾ ഭീതിപ്പെടുത്തുന്നതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. വടിവാൾ ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങളിൽ പത്തിൽ ഒരെണ്ണത്തിൽ കൌമാരക്കാരാണ് പ്രതികളാവുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സാധാരണ ആളുകൾ ഒന്നിച്ച് കൂടുന്ന സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്നും പൊലീസ് വിശദമാക്കുന്നത്. നേരത്തെ മാർച്ച് മാസത്തിൽ നിയന്ത്രണം വേണ്ട ആയുധ വിൽപന സംബന്ധിച്ച വയത്തിൽ വ്യത്യാസം വരുത്തിയിരുന്നു. ഇതനുസരിച്ച് സെപ്തംബർ മുതൽ വടിവാൾ വിൽപനയ്ക്കും കൈവശം വയ്ക്കുന്നതിനും നിയന്ത്രണം നിർദ്ദേശിച്ചിരുന്നു.

20 സെന്റി മീറ്ററിലേറെ നീളമുള്ള മൂർച്ചയേറിയ ഭാഗമുള്ള കത്തികൾ എല്ലാം തന്നെ വടിവാൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുക്കളയിൽ ഉപയോഗിക്കുന്ന സാധാരണ കത്തികൾക്ക് നിയന്ത്രണം ബാധകമല്ല. ഇത്തരം കത്തികൾ കൈവശമുള്ളവർക്ക് അത് പൊലീസിൽ ഏൽപ്പിക്കാനുള്ള കാലതാമസം അനുവദിക്കാനായി ആയിരുന്നു നേരത്തെ നിയന്ത്രണം സെപ്തംബറിൽ ആരംഭിക്കുമെന്ന് വിശദമാക്കിയത്. ഇംഗ്ലണ്ടിലും വെയിൽസിലും സോംബി സ്റ്റൈൽ ആയുധങ്ങൾക്കും വടിവാളിനും കഴിഞ്ഞ സെപ്തംബർ മുതൽ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇത് സ്വന്തമാക്കുന്നതും കൊണ്ടുനടക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം