സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്ഥാൻ പിടികൂടിയ മത്സ്യതൊഴിലാളികളെയാണ് വിട്ടയക്കുന്നത്
പനാജി: ഗോവയിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) യോഗത്തിൽ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുക്കവെ പാക്കിസ്ഥാനിൽ നിന്നും ആശ്വാസ തീരുമാനം. ഇന്ത്യൻ മത്സ്യതൊഴിലാളികളെ വിട്ടയക്കാനുള്ള തീരുമാനമാണ് പാക് സർക്കാർ കൈകൊണ്ടത്. തീരുമാനത്തിലൂടെ 600 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കാണ് മോചനം ലഭിക്കുക. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്ഥാൻ പിടികൂടിയ മത്സ്യതൊഴിലാളികളെയാണ് വിട്ടയക്കുന്നത്. പാക്കിസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം രണ്ട് ഘട്ടത്തിലായി 600 ഇന്ത്യൻ മത്സ്യതൊഴിലാളികളെയാണ് വിട്ടയക്കുക.
മെയ് മാസം 12 ാം തിയതി 200 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നാണ് വ്യക്തമാകുന്നത്. ശേഷം മെയ് 14 ന് 400 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നുമാണ് പ്രതീക്ഷ. വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ, ഇന്ത്യയിലുള്ളപ്പോൾ ഈ മത്സ്യതൊഴിലാളികളെ വിട്ടയക്കുന്നത് ഗുണമാകുമെന്ന വിലയിരുത്തലിലാണ് പാക് ഭരണകൂടം. അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനുള്ള നല്ല നീക്കമായും ഇതിനെ വിലയിരുത്തുന്നവരുണ്ട്.
നിലവിൽ 705 ഇന്ത്യൻ പൗരന്മാരാണ് പാകിസ്ഥാൻ ജയിലുകളിൽ കഴിയുന്നത്. അതിൽ 654 പേർ മത്സ്യത്തൊഴിലാളികളാണ്. 434 പാകിസ്ഥാനികളാണ് ഇന്ത്യൻ കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ 95 പേർ മത്സ്യത്തൊഴിലാളികളാണെന്നും റിപ്പോർട്ടുകളുണ്ട്. തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മോചനം വേണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. പാകിസ്ഥാൻ മോചിപ്പിക്കാൻ തീരുമാനിച്ച മത്സ്യത്തൊഴിലാളികളെ വാഗാ അതിർത്തിയിൽ വെച്ചാകും ഇന്ത്യൻ അധികൃതർക്ക് കൈമാറുക.

അതേസമയം പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് രംഗത്തെത്തിയിരുന്നു. പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് ജയശങ്കർ അഭിപ്രായപ്പെട്ടു. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ യോഗത്തിന് ശേഷമായിരുന്നു വിമർശനം.
