പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ താലിബാൻ ഡ്രോൺ ആക്രമണം നടത്തി. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. 

ഇസ്ലാമാബാദ്: താലിബാനുമായി നടക്കുന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാന് കനത്ത തിരിച്ചടി. പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ താലിബാൻ ആക്രമണം നടത്തി. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ്, ക്വറ്റയിലെ 12-ാം കോർപ്സ് ആസ്ഥാനം, ഖൈബർ പഖ്തൂൺഖ്വയിലെ മൊഹ്മണ്ട് ഏജൻസിയിലെ ഖോവിസൂ ക്യാമ്പ്, ഗുൽനി തുടങ്ങിയ തന്ത്രപ്രധാനമായ വ്യോമതാവളങ്ങളാണ് ആക്രമിക്കപ്പെട്ടത്.

പ്രധാന പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ അഫ്ഗാൻ വ്യോമസേനയുടെ ഡ്രോൺ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഇവയെല്ലാം പ്രധാനപ്പെട്ട പ്രതിരോധ സൗകര്യങ്ങളും പ്രവർത്തന കേന്ദ്രങ്ങളുമാണെന്നതാണ് പാകിസ്ഥാന് തിരിച്ചടിയായത്. പാകിസ്ഥാൻ സൈന്യത്തിന്റെ സമീപകാല വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമതാവളങ്ങൾക്ക് പുറമെ പാകിസ്ഥാന്റെ പ്രധാന സൈനിക സൗകര്യങ്ങൾ, കമാൻഡ് സെന്ററുകൾ എന്നിവയും ലക്ഷ്യമിട്ടെന്നും കൃത്യവും ഏകോപിതവുമായ വ്യോമാക്രമണം നടത്തിയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഉന്നമിട്ട ലക്ഷ്യങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് താലിബന്റെ പ്രാഥമിക വിലയിരുത്തൽ. കാബൂൾ, ബഗ്രാം, മറ്റ് നിരവധി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ഈ ആക്രമണങ്ങൾ നടത്തിയത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും ആക്രമണം നടന്നു. അഫ്​ഗാന്റെ വ്യോമാതിർത്തിയിൽ കൂടുതൽ ലംഘനങ്ങൾ ഉണ്ടായാൽ ഉചിതമായ പ്രതികരണം ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.