പാകിസ്ഥാൻ പ്രധാനമന്ത്രി ഷബബാസ് ഷെരീഫിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ നേരത്തെ തന്നെ വിലക്കിയ ഇന്ത്യ, ഇപ്പോൾ കൂടുതൽ നേതാക്കളുടെ അക്കൗണ്ടുകൾക്കും പൂട്ടിട്ടിരിക്കുകയാണ്
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള ബന്ധം കൂടുതൽ വഷളായിരിക്കെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയുടെ കടുത്ത നടപടി തുടരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ നേരത്തെ തന്നെ വിലക്കിയ ഇന്ത്യ, ഇപ്പോൾ കൂടുതൽ നേതാക്കളുടെ അക്കൗണ്ടുകൾക്കും പൂട്ടിട്ടിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെയും ബിലാവൽ ഭൂട്ടോയുടെയുമടക്കം അക്കൗണ്ടുകൾക്കാണ് ഇപ്പോൾ വിലക്കേർപ്പെടുത്തിയത്. ഗായകൻ അതിഫ് അസ്ലമിന്‍റെയും അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും നടപടി തുടരാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള എൻ ഐ എ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍ പങ്കിന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻ ഐ എ. പാകിസ്ഥാൻ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻ ഐ എ തെളിവ് ശേഖരിച്ചു. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ ആണെന്നാണ് എൻ ഐ എ കണ്ടെത്തല്‍. 40 വെടിയുണ്ടകളാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ എൻ ഐ എ 2500 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 150 പേർ എൻ ഐ എ കസ്റ്റഡിയിൽ തുടരുകയാണ്. അതിനിടെ ഭീകരർ ഉണ്ടെന്ന് കരുതുന്ന അനന്തനാഗ് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണ രേഖയിൽ ഉൾപ്പടെ സുരക്ഷാ വിന്യാസം ശക്തമാക്കുന്നത് തുടരുന്നു. ശ്രീനഗറിൽ ഭീകരരുമായി ബന്ധമുള്ളവർ എന്ന് സംശയിക്കുന്നവരുടെ വീടുകളിൽ വ്യാപക തെരച്ചിൽ തുടരുകയാണ്. തെരച്ചിലിന് കൂടുതൽ ആയുധങ്ങളടക്കം എത്തിച്ചു. അതിർത്തിമേഖലയിൽ ആടുമേയ്ക്കുന്നവരെ വനത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സൈന്യം വിലക്കി. തെരച്ചിൽ കഴിയും വരെ വനത്തിൽ പ്രവേശിക്കരുതെന്നാണ് നിർദ്ദേശം. നിയന്ത്രണ രേഖയിൽ എട്ടാം ദിവസവും പാക് പ്രകോപനം തുടരുകയാണ്. ശക്തമായി തിരിച്ചടി നല്‍കുയെന്ന് സൈന്യം അറിയിച്ചു.


