5 ലോകരാജ്യങ്ങൾ, 3 മഹാശക്തികൾ ഇന്ത്യക്കൊപ്പം, ഭീകരവാദത്തെ അറബിക്കടലിൽ കെട്ടി താഴ്ത്താൻ ആയുധമേന്തുന്നവർ!

Synopsis
ഏത് ഘട്ടത്തിലും ഇന്ത്യക്കൊപ്പമാണെന്നാണ് 3 മഹാശക്തികളുടെ പ്രഖ്യാപനം. അമേരിക്ക, റഷ്യ, ഇസ്രയേൽ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയുമായി രംഗത്തുള്ളത്. എന്നാൽ രണ്ട് ലോക രാജ്യങ്ങൾ പാകിസ്ഥാന് അനുകൂലമായി നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്
പഹൽഗാമിൽ നുഴഞ്ഞു കയറിയ ഭീകരർ 26 നിരായുധരായ മനുഷ്യരെ വെടിവച്ച് കൊലപ്പെടുത്തിയ നാൾ മുതൽ ലോക രാജ്യങ്ങളും വിഷയത്തിൽ ഇടപ്പെട്ട് തുടങ്ങിയിരുന്നു. യുദ്ധം ഒഴിവാക്കണമെന്ന അഭ്യർത്ഥനയാണ് പൊതുവേ മുന്നോട്ട് വയ്ക്കുന്നതെങ്കിലും ഏത് ഘട്ടത്തിലും ഇന്ത്യക്കൊപ്പമാണെന്നാണ് 3 മഹാശക്തികളുടെ പ്രഖ്യാപനം. അമേരിക്ക, റഷ്യ, ഇസ്രയേൽ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയുമായി രംഗത്തുള്ളത്. എന്നാൽ രണ്ട് ലോക രാജ്യങ്ങൾ പാകിസ്ഥാന് അനുകൂലമായി നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ചൈനയും തുർക്കിയുമാണ് പാകിസ്ഥാനെ ഈ ഘട്ടത്തിലും ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്നത്.
അമേരിക്ക
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ട്രംപിന്‍റെ ആദ്യം പ്രതികരണം തന്നെ ഇന്ത്യക്കൊപ്പം എന്നായിരുന്നു. പകരത്തിന് പകരം ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായിരുന്നു എന്നാണ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞത്. ഇപ്പോൾ ഇന്ത്യക്കൊപ്പം തന്നെയാണ് മോദിയുടെ ഫ്രണ്ട്. ട്രംപ് എന്നതിനപ്പുറം അമേരിക്ക ഒരു രാഷ്ട്രമെന്ന നിലക്കും ഇന്ത്യക്കൊപ്പം തന്നെയാണെന്നാണ് യു എസ് വിദേശ കാര്യ സെക്രട്ടറി അടക്കം വ്യക്തമാക്കിയത്. അതേസമയം ഇറ്റ്സ് നണ്‍ ഓഫ് അവർ ബിസിനസ് എന്ന് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് പറഞ്ഞെങ്കിലും ഇന്ത്യയെ തള്ളിയിട്ടില്ല. അമേരിക്ക വളർത്തി വിട്ട പാകിസ്ഥാനും ഭീകര സംഘടനകളും അമേരിക്കയെ തന്നെ തിരിഞ്ഞ് കൊത്തിയതാണ് വേൾഡ് ട്രേഡ് സെന്‍റർ , പെന്‍റഗണ്‍ ആക്രമണങ്ങൾ. ശേഷം അമേരിക്ക ഭീകരവാദത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. അബോട്ടാബാദിൽ പറന്നിറങ്ങി ഒരു പൂച്ചകുഞ്ഞ് പോലും അറിയാതെ ഒസാമ ബിൻ ലാദനെ വകവരുത്തിയതടക്കം ലോകം കണ്ടു. ലാദന് അഭയം കൊടുത്ത പാകിസ്ഥാൻ അന്ന് മുതൽ അമേരിക്കക്ക് അനഭിമതമാണ്. അമേരിക്കയുടെ വ്യാപാര ശത്രു ചൈന പിന്തുണക്കുന്നത് പാകിസ്ഥാനെയാണ്. അതുകൊണ്ടുതന്നെ സ്ഥിതി കൂടുതൽ വഷളായാൽ അമേരിക്കക്കും ട്രംപിനും നേരിട്ട് തുറന്ന നിലപാട് പറഞ്ഞ് ഇന്ത്യക്കൊപ്പം അണിചേരുകയെ നിർവാഹമുള്ളു.
റഷ്യ
ഇന്ത്യുടെ മോസ്റ്റ് ഡിപന്‍റബിൾ ഫ്രണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1950 മുതൽ ഉറ്റ ബന്ധമാണ് ഇന്ത്യയുടം റഷ്യയും തമ്മിൽ. കശ്മീർ വിഷയത്തൽ 75 വർഷം മുന്നെ തന്നെ ഐക്യ രാഷ്ട്ര സഭയുടെ രക്ഷാ കൗണ്‍സിലിൽ ഇന്ത്യക്കൊപ്പം അസന്ധിഗ്ദ്ധമായി നിലയുറപ്പിച്ച രാഷ്ട്രം. 1971 ൽ പാകിസ്ഥാനൊപ്പം അമേരിക്ക അണിനിരന്നപ്പോൾ ഇന്ത്യക്കൊപ്പം കൈകോർത്ത പാർട്നർ. നിക്സന്‍റെ ഏഴാം കപ്പൽ പടയെ വിറപ്പിച്ച കൂട്ടുകെട്ടായിരുന്നു ഇന്ത്യ - സോവിയറ്റ് കംപാനിയൻഷിപ്പ്. സോവിയറ്റ് യൂണിയൻ റഷ്യ ആയിട്ടും അതിൽ ഒരു മാറ്റവുമില്ല. പഴങ്കഥയെ വെല്ലുന്നതാണ് പുതിയ കഥ. ഇന്ത്യയുടെ ആയുധ പുരകളിലെ ചുണകുട്ടന്മാർ, അത് ബ്രഹ്മോസ് ആയിക്കോട്ടെ, സുഖോയ് സ്പെക്കുകൾ ആയിക്കോട്ടെ, ഇരു രാജ്യങ്ങളുടെ സംയുക്ത സന്നാഹങ്ങളാണ്. ഇന്ത്യയുടെ ഒന്നാം നമ്പർ ആയുധ പങ്കാളിയെ അത്രക്ക് വിശ്വസിക്കാം എന്ന് സാരം. പുടിന്‍റെ കാലത്ത് പാകിസ്ഥാനെക്കാൾ റഷ്യക്ക് വിശ്വാസവും ബഹുമാനവും ഇന്ത്യയോടാണ്. ലോകത്തെ സാമ്പത്തിക ശക്തിയായി ഉയർന്നു വരുന്ന ഇന്ത്യയെ ചേർത്തു നിർത്തുക റഷ്യക്കും അത്രമേൽ പ്രധാനമാണ്. ഒന്നും രണ്ടുമല്ല 70 ബില്യണ്‍ ഡോളറിന്‍റെ കച്ചവടമാണ് ഇരു രാജ്യങ്ങളും തമ്മിൽ കൈയ്യാളുന്നത്. പാകിസ്ഥാനുമായി റഷ്യക്കുള്ള വ്യാപാര ബന്ധം ഒരു ബില്യണ്‍ യു എസ് ഡോളർ മാത്രമാണെന്നതും എടുത്ത് പറയണം. പഹൽഗാം ആക്രമണത്തിൽ ഇന്ത്യക്കൊപ്പം അടിയുറച്ച് നിൽക്കുകയാണ് റഷ്യ. ഇന്ത്യൻ തിരിച്ചടിയിലും റഷ്യൻ നിലപാടിൽ പതർച്ചയില്ല. പുടിനും മോദിയും നേരിട്ട് സംസാരിച്ചു. ഏറ്റവും ഒടുവിലായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ അത്രമേൽ വിശ്വാസത്തിന്‍റേത് കൂടിയാണ്. 'വണ്‍ കോണ്‍സ്റ്റന്‍റ് ഇൻ വേൾഡ് പൊളിറ്റിക്സ്'. ഇതിലുണ്ട് ഇന്ത്യ - റഷ്യ ബന്ധത്തിന്‍റെ തീവ്രത.
ഇസ്രയേൽ
പാകിസ്ഥാനെ തുറന്നെതിർക്കുന്ന, ഭീകരവാദത്തെ അറബി കടലിൽ കെട്ടി താഴ്ത്താൻ ഇന്ത്യക്കൊപ്പം ആയുധമേന്തുന്ന സഖ്യ രാഷ്ട്രമാണ് ഇസ്രയേൽ. ഇന്നലെ ഇന്ത്യൻ മണ്ണ് ലക്ഷ്യമിട്ട് പറന്ന പാക് മിസൈലുകളെ തകർത്ത ബരാക് മിസൈൽ പ്രതിരോധ സംവിധാനം ഇസ്രായേലിന്‍റെ കണ്ടെത്തലാണ്. അതെ, ആയുധ കൈമാറ്റങ്ങളിലും ആയുധ സാങ്കേതിക വിദ്യയിലും ഇന്ത്യയുടെ ഉറ്റ പങ്കാളി. ഹമാസ് ഇസ്രായേൽ യുദ്ധത്തിൽ ഗാസയിൽ സമാധാനം സ്ഥാപിക്കാൻ ഇന്ത്യ ഇറങ്ങിയിട്ടും, ജൂത രാഷ്ട്രത്തിന് ഇന്ത്യയോട് തെല്ലും അസ്വാരസ്യമില്ല. ഹമാസിനെ ഭീകര സംഘടനയായി ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല എന്നതും ഓർക്കണം. അപ്പോഴും ഇന്ത്യക്കൊപ്പം വിവിധ മേഖലകളിലെ സഹകരണത്തെ ഇത് ബാധിച്ചിട്ടുമില്ല. ആയുധ ഇടപാടിൽ റഷ്യ കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി കൂടിയാണ് ഇസ്രയേൽ. പഹൽഗാം ആക്രമണത്തിന് ശേഷം പക്ഷെകളിലാത്ത പിന്തുണയാണ് ജൂത രാഷ്ട്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച്, ഇന്ത്യക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രം കൂടിയാണ് ഇസ്രയേൽ.
ചൈന
ഈ ലോകത്ത് ദശാബ്ദങ്ങളായി പാകിസ്ഥാൻ ഒരു രാഷ്ട്രത്തെ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് ചൈനയെയാണ്. തേനിനെക്കാൾ മധുരമുള്ള ബന്ധമെന്ന് വിശേഷിപ്പിക്കാം. പാകിസ്ഥാന്‍റെ ആയുധ പുരയിൽ 80 ശതമാനവും ചൈനീസാണ്. അവരെ ആണവ ശക്തിയാക്കുന്നതിലും സഹായിച്ച രാജ്യം ചൈനയാണ്. ഏഷ്യയിൽ ശക്തമായി വളരുന്ന ഇന്ത്യ, ചൈനയെ വിളറി പിടിപ്പിക്കുന്നു. ഇന്ത്യക്ക് അതിനുള്ള പൊട്ടൻഷ്യൽ ഉണ്ടെന്ന് അര പതിറ്റാണ്ടുകൾക്ക് മുന്നെ തിരിച്ചറിഞ്ഞ രാജ്യം കൂടിയാണ് ചൈന. അതുകൊണ്ടുതന്നെ ചൈന, പാകിസ്ഥാനെ, അവിടത്തെ ഭീകരരെ, ഇന്ത്യക്കെതിരായ കൂലി തല്ല് സംഘമാക്കി ഉപയോഗിക്കുകയാണ് എന്ന തിരിച്ചറിവ് പോലും അന്ധമായ ഇന്ത്യാ വിരോധത്തിൽ പാകിസ്ഥാന് നഷ്ടപ്പെടുകയാണ്. 1971 ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ദയനീയമായി പാകിസ്ഥാൻ പരാജയപ്പെട്ടിട്ടും കാർഗിൽ യുദ്ധത്തിൽ പാക് പട്ടാളം വീണിട്ടും അന്ന് ചൈന പാകിസ്ഥാന് വേണ്ടി ഇന്ത്യക്കെതിരെ ആയുധമെടുത്തിട്ടില്ല. കാലം 2025 ആകുമ്പോൾ ചൈനയുടെ ശ്രദ്ധ വ്യാപാര വളർച്ചയിലാണ്. ഇന്ത്യയുടെ വ്യാപാര ബന്ധത്തിൽ പ്രധാനപ്പെട്ട അയൽ രാജ്യം കൂടിയാണ്. അമേരിക്ക പ്രഖ്യാപിച്ച വ്യാപാര യുദ്ധം ചൈനയെ പ്രതിസന്ധിയിലാക്കുകയാണ്. അത് കൊണ്ട് തന്നെ കർട്ടന് പിന്നിൽ നിന്നും പാകിസ്ഥാനെ ഇളക്കി വിടുന്നു എന്നതിനപ്പുറം ഇന്ത്യക്കെതിരെ നേരിട്ട് രംഗത്തിറക്കാൻ മാത്രം അൽപബുദ്ധികളുമല്ല ബീജിങ്ങിൽ ഇരിക്കുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ വിള്ളൽ വീണാൽ ചൈനക്കുണ്ടാകുന്ന തിരിച്ചടി ബഹുമുഖമാണ്. എന്നാലും ഇന്ത്യ, ചൈനക്ക് മേൽ ജാഗ്രത പുലർത്തണം. ചൈനയുടെ ചതി അറിഞ്ഞ രാജ്യമാണ് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിന് ശേഷവും ചൈന പാകിസ്ഥാന് ഒപ്പമാണ്. പാകിസ്ഥാനിൽ കൂടി കടന്ന് പോകുന്ന ബെൽറ്റ് റോഡ് പദ്ധതിയും ചൈന പാക് ബന്ധം ദൃഢമാക്കുന്നതാണ്.
തുർക്കി
എർദോഗന്‍റെ തുർക്കി പാകിസ്ഥാൻ പക്ഷപാതികളാണ്. പഹൽഗാം ആക്രമണത്തിന് ശേഷം ലോകം ഈ ഭീകരവാദത്തെ അപലപിച്ചിട്ടും ഇസ്താംബുൾ - ഇസ്ലാമാബാദ് ബന്ധം ശക്തമാണ്. ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ഉപയോഗിക്കുന്ന ആയുധങ്ങളും തുർക്കിഷ് സംഭാവനയെന്നാണ് ഇന്നും പുറത്തുവന്ന വിവരങ്ങൾ. പാകിസ്ഥാന്‍റെ എഫ് 16 വിമാനങ്ങളുടെ അപ്ഗ്രഡേഷനും സഹായി തുർക്കിയാണ്. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ എപ്പോൾ തിരിച്ചടിക്കും എന്ന ആശങ്കയിൽ ഇസ്ലാമാബാദിന്‍റെ ഉറക്കം നഷ്ടപ്പെട്ടപ്പോൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വീട്ടിൽ വിളിച്ച് വരുത്തി ഉപദേശം തേടിയിരുന്നത് തുർക്കി അംബാസിഡറോടായിരുന്നു. നന്ദികെട്ട രാജ്യമാണ് തുർക്കിയെന്ന് പറയാം. 2023 ൽ തുർക്കിയെ നടുക്കിയ ഭൂകമ്പത്തിൽ രക്ഷാ പ്രവർത്തനത്തിന് ആദ്യം എത്തിയ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു. ഓപ്പറേഷൻ ദോസ്ത് എന്നാണ് ഇന്ത്യ അതിന് പേരിട്ടത്. ഏത്രയോ മനുഷ്യരെ ഇന്ത്യ മണ്ണടരുകളിൽ നിന്നും കോണ്‍ക്രീറ്റ് പാളികളിൽ നിന്നും അന്ന് പുറത്തെടുത്തു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ അനുകൂല നിലപാട് പരസ്യമായി കൈകൊണ്ട നേതാവാണ് തയിബ് എർദോഗൻ .എന്‍റെ സഹോദരങ്ങൾക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നായിരുന്നു എർദോഗൻ പറഞ്ഞത്. അതേ, ഷഹബാസ് ഷെരീഫിന്‍റെയും അസീം മുനീറിന്‍റെയും ചങ്ക് ബ്രോയാണ് എർദോഗൻ. ഒരു കാര്യം പറയാം ഇന്ന് ലോകത്ത് ഏറ്റവും അധികം ശത്രുക്കളുള്ള രാഷ്ട്രങ്ങളിൽ ഒന്നാണ് തുർക്കി. അയൽക്കാരൊക്കെയും തുർക്കി അടിക്കാൻ തക്കം പാർക്കുകയാണ്. ഇന്ത്യയെ ശത്രുവാക്കുന്നത് വിനാശകാലത്ത് എർദോഗന്‍റെ വിപരീത ബുദ്ധിയാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം