2015-ലെ ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായ നേപ്പാളിലെ എട്ട് ജില്ലകളിൽ ഇന്ത്യ 14 പുതിയ സ്കൂളുകൾ നിർമ്മിക്കും. 56.02 കോടി രൂപ ഗ്രാന്റായി നൽകുന്ന ഈ പദ്ധതി, ഇന്ത്യയുടെ 'പോസ്റ്റ്-എർത്ത്‌ക്വേക്ക് റീക്കൺസ്ട്രക്ഷൻ' സംരംഭത്തിന്റെ ഭാഗമാണ്. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന രീതിയിലുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കുക.
കാഠ്‌മണ്ഡു: നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ വലിയ നാശനഷ്ടമുണ്ടായ എട്ട് ജില്ലകളിൽ 14 പുതിയ സ്‌കൂളുകൾ നിർമിക്കുമെന്ന് ഇന്ത്യ. ഇതിനായുള്ള ധനസഹായവും പ്രഖ്യാപിച്ചു. കരാറുകളിൽ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും നേപ്പാൾ വിദ്യാഭ്യാസ മന്ത്രാലയവും ഒപ്പുവെച്ചു. 56.02 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ഗ്രാന്റായി നൽകുന്നത്. ഗോർഖ, നുവകോട്ട്, ധാഡിംഗ്, ദോലാഖ, കാഠ്മണ്ഡു, കാവ്രെപാലഞ്ചോക്ക്, രാമേഛാപ്പ്, സിന്ധുപാൽചോക്ക് എന്നീ 8 ജില്ലകളിലാണ് പുതിയ സ്‌കൂളുകൾ നിർമിക്കുന്നത്. 2015-ലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ നേപ്പാളിൽ ഏതാണ്ട് 9,000-ത്തോളം പേർക്ക് ജീവൻ നഷ്ടമാവുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
ഭൂകമ്പത്തെ പ്രതിരോധിക്കുന്ന രീതിയിലുള്ള നിർമ്മാണ രീതിയാണ് അവലംബിക്കുകയെന്നാണ് വിവരം. ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി സൗകര്യങ്ങൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ 'പോസ്റ്റ്-എർത്ത്‌ക്വേക്ക് റീക്കൺസ്ട്രക്ഷൻ' പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. നേരത്തെ ഇതേ പദ്ധതി പ്രകാരം 70 സ്‌കൂളുകളും ത്രിഭുവൻ സർവകലാശാലാ ലൈബ്രറിയും ഇന്ത്യ നിർമ്മിച്ച് നൽകിയിരുന്നു. അയൽരാജ്യം എന്ന നിലയിൽ നേപ്പാളിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.അന്നുമുതൽ നേപ്പാളിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യ മുൻപന്തിയിലുണ്ട്.


