റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ അധിക തീരുവ പിൻവലിക്കണമെന്നതാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. ജനിതകമാറ്റം വരുത്തിയ ചോളം ഇറക്കുമതി ചെയ്യണമെന്നതാണ് അമേരിക്ക ആവശ്യപ്പെടുന്നത്
ദില്ലി: ഒന്നര മാസത്തെ കടുത്ത ഭിന്നതയ്ക്ക് ശേഷം ഇന്ത്യ - അമേരിക്ക വ്യാപാര ചർച്ചകൾക്ക് വീണ്ടും തുടക്കം. അമേരിക്കൻ ഉപ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് ദില്ലിയിൽ വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തി. റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ അധിക തീരുവ പിൻവലിക്കണമെന്നതാണ് ആദ്യ നിർദ്ദേശമെന്ന് ഇന്ത്യ ചർച്ചയിൽ അറിയിച്ചു. കാർഷിക ഉത്പന്നങ്ങളുടെ തീരുവ അമേരിക്ക ഉന്നയിച്ചതായാണ് സൂചന. ജനിതക മാറ്റം വരുത്തിയ ചോളം ഇന്ത്യ ഇറക്കുമതി ചെയ്യണമെന്ന് അമേരിക്ക നിർദ്ദേശിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബീഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ നിർദ്ദേശം ഇന്ത്യ അംഗീകരിക്കാനിടയില്ല. അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങരുതെന്ന് സി പി എം അടക്കുള്ള കക്ഷികൾ ആവശ്യപ്പെട്ടിട്ടുമുണ്ട്.
വിശദ വിവരങ്ങൾ ഇങ്ങനെ
ഓഗസ്റ്റ് ഏഴിന് ഇന്ത്യക്കെതിരെ അമേരിക്ക ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ നിലവിൽ വന്നു. 27 ന് റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ 25 ശതമാനം തീരുവ കൂടി ഏർപ്പെടുത്തി. പിന്നാലെ നടന്ന പരസ്യ വാഗ്വാദങ്ങൾക്ക് ശേഷമാണ് ഇന്ത്യയുമായി ചർച്ചകൾക്ക് യു എസ് വീണ്ടും തയ്യാറായത്. ഇന്ന് രാവിലെ പത്തിന് വാണിജ്യമന്ത്രാലയത്തിൽ എത്തിയാണ് അമേരിക്കൻ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടത്. വാണിജ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി രാജേഷ് അഗർവാളാണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകുന്നത്. റഷ്യൻ എണ്ണ ഇറക്കുമതിയുമായി ഇന്ത്യ - യു എസ് വ്യാപാരം കൂട്ടിക്കുഴയ്ക്കരുതെന്ന നിർദ്ദേശമാണ് ഇന്ത്യ ആദ്യം വച്ചതെന്നാണ് സൂചന. 25 ശതമാനം അധിക തീരുവ പിൻവലിക്കേണ്ടത് ഒത്തുതീർപ്പിന് സാഹചര്യം ഒരുങ്ങാൻ അനിവാര്യമെന്നും ഇന്ത്യ അറിയിച്ചു. കാർഷിക ഉത്പന്നങ്ങളുടെ തീരുവയിലാണ് യു എസിന്‍റെ പ്രധാന ഊന്നൽ. ജനിതക മാറ്റം വരുത്തിയ ചോളം ഇന്ത്യ ഇറക്കുമതി ചെയ്യണമെന്ന് അമേരിക്ക നിർദ്ദേശിക്കുന്നു. ബീഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ നിർദ്ദേശം ഇന്ത്യ അംഗീകരിക്കാനിടയില്ല. അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങരുതെന്ന് സി പി എം അടക്കുള്ള കക്ഷികൾ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തം
ഇതിനിടെ അമേരിക്കയിലേക്കുള്ള കയറ്റുമതി വഴി നേടുന്ന പണം ഉപയോഗിച്ചാണ് ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങുന്നത് എന്ന് ഡോണൾഡ് ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ ആരോപിച്ചു. ഈ മാസം ഇരുപത്തിയഞ്ചിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായും കസേന മേധാവി അസിം മുനീറുമായും ട്രംപ് ചർച്ച നടത്തുമെന്ന റിപ്പോർട്ടും പുറത്തു വന്നു. അമേരിക്കൻ തീരുവ ചെമ്മീൻ കയറ്റുമതി മേഖലയിൽ മാത്രം 25000 കോടിയുടെ നഷ്ടം ഉണ്ടാക്കുന്നു എന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിൽ വേഗത്തിൽ ധാരണയുണ്ടാക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാകുകയാണ്.

