ഫിന്‍ലന്‍ഡിലെ കൊടുംതണുപ്പിനെ വകവയ്ക്കാതെ പൗരത്വ നിയമഭേദഗതിക്കെതിരായ ഇന്ത്യക്കാരുടെ പ്രതിഷേധം
പൗരത്വ നിയമ ഭേദഗതിക്കും വരാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമങ്ങളെ പ്രതിഷേധക്കാർ അപലപിച്ചു
ഹെല്‍സിങ്കി (ഫിന്‍ലന്‍ഡ്): കൊടുംതണുപ്പില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഭാഗമായി ഫിന്‍ലന്‍ഡിലെ ഇന്ത്യക്കാര്‍. ഹെല്‍സിങ്കി റെയില്‍വേ സ്റ്റേഷനിലായിരുന്നു ശനിയാഴ്ച രാവിലെ പ്രതിഷേധം സംഘടിപ്പിച്ചത്. ഹെൽസിങ്കി, വാസ, ടാംപെരെ, തുർകു, ലപ്പീൻറന്ത തുടങ്ങി വ്യത്യസ്ത നഗരങ്ങളിൽ നിന്നുള്ള 50 ഓളം പേർ പ്രതിഷേധത്തിന്‍റെ ഭാഗമായി.
പൗരത്വ നിയമ ഭേദഗതിക്കും വരാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമങ്ങളെ പ്രതിഷേധക്കാർ അപലപിച്ചു. സമാധാനപരമായി നടന്ന പ്രതിഷേധത്തിൽ മനുഷ്യാവകാശ സംരക്ഷണത്തെ പിന്തുണയ്ക്കുന്ന പ്രസംഗങ്ങളും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളും ഉയർന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ നടത്തുന്ന പോലുള്ള സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള അവകാശത്തെ പിന്തുണച്ച പ്രതിഷേധക്കാർ ജെഎംഐ, എഎംയു എന്നിവയുൾപ്പെടെ ഇന്ത്യൻ സർവ്വകലാശാലകളിലെ പ്രതിഷേധങ്ങളെ പോലീസ് ക്രൂരമായി അടിച്ചമർത്തുന്നതിനെ ഇവര്‍ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു.
പ്രതിഷേധക്കാരൊരുമിച്ച് ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് 2 മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്
വിദ്യാർത്ഥികളുടെയും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെയും ഇടയിൽ നടത്തിയ ഒപ്പുശേഖരണ കാമ്പെയ്ന്‍ നൂറിലധികം പേരുടെ പിന്തുണ ലഭിച്ചു. സമാനമായ ഒരു പ്രതിഷേധ പ്രസ്താവന ഹെൽസിങ്കിയിലെ ഇന്ത്യൻ എംബസിക്ക് സമർപ്പിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.