സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിൽ 2500 കോടി രൂപ വിലമതിക്കുന്ന അമേരിക്കൻ E‑3 AWACS വിമാനം തകർത്തതായും 10 യുഎസ് സൈനികർക്ക് പരിക്കേറ്റതായും ഇറാൻ പറയുന്നു. എന്നാൽ ഈ വിഷയത്തിൽ അമേരിക്കൻ സെൻട്രൽ കമാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ടെഹ്റാൻ: സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാൻ. ആക്രമണത്തിൽ അമേരിക്കൻ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഇറാൻ വെള്ളിയാഴ്ച അവകാശപ്പെട്ടു. E‑3 AWACS കമാൻഡ് ആൻഡ് കൺട്രോൾ വിമാനമാണ് തകർത്തതെന്നും പ്രിൻസ് സുൽത്താൻ എയർ ബേസിലാണ് ആക്രമണം നടന്നതെന്നുംറിപ്പോർട്ടുകൾ പറയുന്നു. തകർന്ന വിമാനത്തിന്റെ ചിത്രങ്ങൾ ഇറാന്റെ പ്രസ് ടിവി പ്രസിദ്ധീകരിച്ചു. ആക്രമണത്തിനായി ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോ​ഗിച്ചെന്നും പറയുന്നു. ആക്രമണത്തിൽ കുറഞ്ഞത് 10 യുഎസ് സൈനികർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഇന്ധനം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന നിരവധി വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

സംഭവത്തെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പ്രതികരിച്ചിട്ടില്ല. യുഎസ് എംക്യു-9 ഡ്രോൺ വെടിവച്ചിട്ടതായും എഫ്-16 ജെറ്റ് വീഴ്ത്തിയതായും ഇറാൻ അവകാശപ്പെട്ടു. യുദ്ധം ഇപ്പോൾ സൗദി അറേബ്യയ്ക്ക് പുറത്തേക്കും വ്യാപിച്ചു. യെമനിലെ ഹൂത്തി വിമതർ ശനിയാഴ്ച ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനിയൻ അക്കാദമിക് സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെത്തുടർന്ന് ഇസ്രായേലി, യുഎസ് സർവകലാശാലകളിൽ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു.

Scroll to load tweet…