അമേരിക്കൻ സൈന്യത്തിന് സാങ്കേതിക പിന്തുണ നൽകുന്നുവെന്നാരോപിച്ച് ഇറാൻ ബഹ്‌റൈനിലെയും യുഎഇയിലെയും ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി.  

മനാമ: ബഹ്‌റൈനിലെയും യുഎഇയിലെയും ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഇറാൻ ആക്രമണം. അമേരിക്കൻ സൈന്യത്തിന് സാങ്കേതിക പിന്തുണ നൽകുന്നുവെന്നാരോപിച്ചാണ് ഇറാന്റെ ഈ നീക്കം. ബുധനാഴ്ച ഇറാൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഞായറാഴ്ച ബഹ്‌റൈനിലെ ആമസോൺ ഡാറ്റാ സെന്ററിന് സമീപം നടന്ന ഡ്രോൺ ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗം സ്ഥിരീകരിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ രണ്ട് ഡാറ്റാ സെന്ററുകൾക്ക് നേരെയും ഡ്രോണുകൾ നേരിട്ട് പതിച്ചു. ഈ കേന്ദ്രങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആമസോൺ വെബ് സർവീസസിന്റെ ഹെൽത്ത് ഡാഷ്‌ബോർഡ് പ്രകാരം, ആക്രമണം നടന്ന എല്ലാ കേന്ദ്രങ്ങളും നിലവിൽ ഓഫ്ലൈനിലാണ്. ഇത് മേഖലയിലെ പല ഓൺലൈൻ സേവനങ്ങളെയും ബാധിച്ചിട്ടുണ്ട്.

അമേരിക്കൻ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും പ്രവർത്തനങ്ങളെ സഹായിക്കുന്നതിൽ ഈ ഡാറ്റാ സെന്ററുകൾക്കുള്ള പങ്ക് തിരിച്ചറിഞ്ഞതിനാലാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ അറിയിച്ചു. ശത്രുപക്ഷത്തെ സഹായിക്കുന്ന സാങ്കേതിക കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന മുന്നറിയിപ്പും ഇറാൻ നൽകി.

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് മേഖലയിലെ യുഎസ്-ഇസ്രയേൽ താവളങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും നേരെ ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയിരിക്കുകയാണ്.